
തിരുവനന്തപുരം: നിലമ്പൂരില്‍ ഇടതു വോട്ടുകളും പി.വി.അന്‍വറിനു പോയിട്ടുണ്ടെന്നും അക്കാര്യം പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയശക്തികളുടെ വോട്ട് കൂടി നേടിയിട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിക്കു വിജയിക്കാന്‍ കഴിഞ്ഞതെന്നും ഗോവിന്ദന്‍ പറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയിച്ചത് സ്വതന്ത്ര സ്ഥാനാര്‍ഥിക്കു കിട്ടിയ സ്വതന്ത്രമായ വോട്ടുകളും പരമ്പരാഗത വോട്ടുകളും ചേര്‍ന്നാണെന്നും ഇപ്രാവശ്യം ആ സ്വതന്ത്ര വോട്ടില്ലായിരുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു. താന്‍ നടത്തിയ ആര്‍എസ്എസ് പരാമര്‍ശം മണ്ഡലത്തില്‍ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
‘‘രാഷ്ട്രീയമായി മികച്ച മത്സരം കാഴ്ചയ്ക്കാന്‍ കഴിഞ്ഞു. പാര്‍ട്ടി വോട്ടുകള്‍ കിട്ടിയിട്ടുണ്ട്. അവിടെ ഭരണവിരുദ്ധ വികാരം ഉണ്ടെന്നു കരുതുന്നില്ല. ഉണ്ടെങ്കില്‍ ഇതിലുമധികം ഭൂരിപക്ഷം അവര്‍ക്കു ലഭിക്കേണ്ടതായിരുന്നു. അന്‍വറിനെ ഒഴിവാക്കിയത് പാര്‍ട്ടിയെടുത്ത നയപരമായ തീരുമാനമാണ്. അന്‍വറുമായി ചേര്‍ന്ന് ഒരുതരത്തിലും മുന്നോട്ടു പോകാന്‍ കഴിയുമായിരുന്നില്ല. അതില്‍ നഷ്ടമാണോ ലാഭമാണോ ഉണ്ടായതെന്നു നോക്കേണ്ട കാര്യമില്ല. 2021ല്‍ യുഡിഎഫിന് കിട്ടിയ വോട്ട് നിലനിര്‍ത്താനായില്ല. 1,420 വോട്ട് കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്. ഇടതുമുന്നണിക്കു രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാനാകുന്ന മണ്ഡലമല്ല നിലമ്പൂര്‍. പാര്‍ട്ടി വോട്ട് കൂടാതെ പുറമെനിന്നു വോട്ട് കിട്ടുമ്പോഴാണ് ജയിക്കാറുള്ളത്.’’ – ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, പി.വി.അന്‍വര്‍ ഇടതുമുന്നണിയുടെ വോട്ടുകള്‍ നേടിയെന്നു ഉറപ്പിക്കാന്‍ കഴിയില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ‘‘അന്‍വറിന് കിട്ടിയ വോട്ട് എവിടെനിന്നാണ് വന്നതെന്നുള്‍പ്പെടെ ജനവിധിയുടെ എല്ലാ വിഷയങ്ങളും പരിശോധിച്ച് നിലപാടെടുത്തു മുന്നോട്ടുപോകും. സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങള്‍ നല്ല നിലയില്‍ അനുഭവിക്കുന്നുണ്ട്. അതു നിരാകരിച്ചുകൊണ്ടുള്ള നിലപാട് ജനങ്ങള്‍ സ്വീകരിച്ചുവെന്ന് പറയാന്‍ കഴിയില്ല. നിലമ്പൂരില്‍ ഇടതുമുന്നണിയുടെ അടിത്തറ തകര്‍ന്നുവെന്ന് പറയാന്‍ കഴിയില്ല.’’ – ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു.