സൗദി ബാലൻ മരിച്ച കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന നടപടികളുടെ ഭാഗമായ ഹരജിയിൽ പൊതുവാദം കേൾക്കൽ ഒക്ടോബർ 17 ന് റിയാദ് ക്രിമിനൽ കോടതിയിൽ നടക്കുമെന്ന് റഹീം സഹായ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വധശിക്ഷ ഒഴിവാക്കിയ ശേഷമുള്ള റഹീമിന്റെ കേസ് ഫയൽ പബ്ലിക് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിട്ടുണ്ട്. അതിന്മേലുള്ള തുടർ നടപടികൾക്കും മോചന ഹരജിയിൽ വാദം കേൾക്കാനുമാണ് ഒക്ടോബർ 17 ന് രാവിലെ കോടതി സമയം അനുവദിച്ചിരിക്കുന്നത്.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പ്രതിഭാഗം വക്കീലും റഹീമിന്റെ കുടുംബം അധികാരപ്പെടുത്തിയ പ്രതിനിധിയും കോടതിയിൽ ഹാജരാകും. അന്നേ ദിവസം തന്നെ മോചന ഉത്തരവുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹായസമിതി ഭാരവാഹികൾ പറഞ്ഞു.
വാദി ഭാഗത്തിന് 15 ദശലക്ഷം റിയാലിന്റെ ദിയാധനം നൽകിയതോടെ വധശിക്ഷ ഇക്കഴിഞ്ഞ ജൂലൈ രണ്ടിന് റദ്ദ് ചെയ്തിരുന്നു. ഇനി പബ്ലിക് റൈറ്റ്സിന്മേലാണ് കോടതിയിൽനിന്ന് തീർപ്പുണ്ടാകേണ്ടത്. 18 വർഷത്തിലധികം തടവുശിക്ഷ അനുഭവിച്ചതിനാൽ പബ്ലിക് റൈറ്റ്സിലെ പരമാവധി ശിക്ഷ പൂർത്തിയായിട്ടുണ്ട്. ഇനി മോചന ഉത്തരവാണ് ഉണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 17 ഈ കേസിന് നിർണായക ദിനമാണ്.
കഴിഞ്ഞ ദിവസം സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി പുതിയ സാഹചര്യം ചർച്ച ചെയ്യാൻ അടിയന്തിര യോഗം വിളിച്ചിരുന്നു. അടുത്ത കോടതി സിറ്റിങ്ങിന് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ അബ്ദുൽ റഹീമിന്റെ വക്കീൽ ഉസാമ അൽ അമ്പർ, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂർ എന്നിവർ ആവശ്യമായ നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകുന്നുണ്ടെന്ന് മുഖ്യ രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട്, ചെയർമാൻ സി.പി. മുസ്തഫ, ജനറൽ കൺവീനർ അബ്ദുല്ല വല്ലാഞ്ചിറ, ട്രഷറർ സെബിൻ ഇഖ്ബാൽ, ചീഫ് കോഓഡിനേറ്റർ ഹർഷദ് ഫറോക്ക്, വൈസ് ചെയർമാൻ മുനീബ് പാഴൂർ എന്നിവർ പറഞ്ഞു.
