*🟨🌍റെയിൽവേയിൽ ഇനി ശുചിത്വമുള്ള കോച്ചുകൾ വരും, യാത്രക്കാർക്ക് ആശ്വാസമേകി കേന്ദ്ര പ്രഖ്യാപനം*
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും യാത്രക്കാരുടെ സൗകര്യങ്ങളും വർധി പ്പിക്കുന്നതിനായി ബൃഹത്തായ പരിഷ്കരണ നടപടികളുമായി കേന്ദ്ര സർക്കാർ. 'ഇന്ത്യൻ റെയിൽവേ റിഫോം പുഷ്' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ ട്രെയിൻ കോച്ചുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനും റെയിൽവേയുടെ വരുമാനം വർധിപ്പിക്കുന്നതിനായി ചരക്ക് നീക്കം വേഗത്തിലാക്കുന്നതിനുമാണ് മുൻഗണന നൽകുന്നത്.
യാത്രക്കാരുടെ ദീർഘകാലമായുള്ള പരാതികൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ശുചിത്വ പരിപാടികൾ. സ്ലീപ്പർ, എസി കോച്ചുകൾക്ക് പുറമെ സാധാരണക്കാർ യാത്ര ചെയ്യുന്ന ജനറൽ കോച്ചുകളിലെ ശുചിത്വത്തിനും ഇനി വലിയ പ്രാധാന്യം നൽകും.
ട്രെയിനുകളിലെ ശുചിമുറികൾ കൂടുതൽ വൃത്തിയായും ദുർഗന്ധമില്ലാതെയും സൂക്ഷിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. യാത്രയ്ക്കിടയിൽ കൃത്യമായ ഇടവേളകളിൽ ശുചിമുറികൾ വൃത്തിയാക്കാൻ പ്രത്യേക സ്ക്വാഡുകളെ നിയോഗിക്കും.
യാത്രക്കാർക്ക് ശുചിത്വമില്ലാത്ത ഭാഗങ്ങളെക്കുറിച്ച് തത്സമയം പരാതി നൽകാനും അത് വേഗത്തിൽ പരിഹരിക്കാനുമുള്ള സംവിധാനങ്ങൾ കൂടുതൽ കർശനമാക്കും. റെയിൽവേയുടെ സാമ്പത്തിക നില മെച്ചപ്പെടുത്താൻ ചരക്ക് നീക്കത്തിൽ വലിയ മാറ്റങ്ങളാണ് വരുന്നത്.
കൂടുതൽ ഉത്പന്നങ്ങൾ റെയിൽവേ വഴി എത്തിക്കാൻ വ്യാപാരികൾക്ക് സൗകര്യമൊരുക്കും. ഇതിനായി ചരക്ക് ട്രെയിനുകളുടെ വേഗതയും ലഭ്യതയും വർധിപ്പിക്കും. ചരക്കുകൾ വേഗത്തിൽ കൈമാറാൻ പ്രധാന സ്റ്റേഷനുകൾക്ക് സമീപം അത്യാധുനിക ലോജിസ്റ്റിക് ഹബ്ബുകൾ സ്ഥാപിക്കും.
*🟨കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി; പ്രതി പിടിയിൽ*
ന്യൂഡൽഹി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഡൽഹി സുൽത്താൻപുരിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയോടെ പി-ബ്ലോക്കിലെ ഒരു വീട്ടിൽ വഴക്ക് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പോലീസ് കിടക്കയിൽ ചലനമറ്റ നിലയിൽ കിടന്നിരുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു. സമീപത്തായി യുവതിയുടെ ഭർത്താവ് അനിലിനെ മദ്യപിച്ച നിലയിലും പോലീസ് കണ്ടെത്തി.
യുവതിയ ഉടൻതന്നെ മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിലുണ്ടായിരുന്ന 10 ഉം 13ഉം വയസുള്ള മക്കൾ നൽകിയ മൊഴിയിലാണ് വഴക്കിന് പിന്നാലെ പിതാവ് അമ്മയെ കൊലപ്പെടുത്തിയെന്നാണ് വ്യക്തമായത്.
അനിൽ ഭാര്യയുടെ കഴുത്തിൽ സ്കാർഫ് കെട്ടി മുറുക്കി കൊലപ്പെടുത്തിയെന്നാണ് കുട്ടികൾ നൽകിയ മൊഴി. തുടർന്ന് ഡ്രൈവറായി ജോലി ചെയ്യുന്ന അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
*
*🟨ഇന്ത്യ-അമേരിക്ക വ്യാപാര കരാർ; പീയൂഷ് നുണ പറയുന്നുവെന്നു രാഹുൽ; രാഹുലിനു ധാരണയില്ലെന്ന് മറുപടി*
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിൽ പാർലമെന്റിലുണ്ടായ പോര് ഇരുകൂട്ടരും പുറത്തേക്കു വ്യാപിപ്പിക്കുകയാണ്.
വ്യവസായമന്ത്രി പീയൂഷ് ഗോയൽ കരാറിനെപ്പറ്റി നുണ പറയുകയാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെ ആരോപിച്ചു. അമേരിക്ക ബംഗ്ലാദേശിനുള്ള ഇറക്കുമതി തീരുവ പൂജ്യമാക്കുകയും ഇന്ത്യക്ക് 18 ശതമാനമാക്കി നിലനിർത്തുകയും ചെയ്താൽ നമ്മുടെ രാജ്യത്തെ ടെക്സ്റ്റൈൽ വ്യവസായത്തെ അതു ഗുരുതരമായി ബാധിക്കുമെന്ന് രാഹുൽ ആരോപിച്ചു.
അമേരിക്കയിൽനിന്ന് പരുത്തി ഇറക്കുമതി ചെയ്യുമെന്ന വ്യവസ്ഥയിലാണ് ബംഗ്ലാദേശിന് പൂജ്യം തീരുവ നൽകിയതെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന വിശദീകരണം. ഇത്തരത്തിൽ അമേരിക്കയിൽനിന്നുള്ള പരുത്തി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താൽ നമുക്കും പൂജ്യം തീരുവ ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇങ്ങനെ സംഭവിച്ചാൽ നമ്മുടെ പരുത്തി കർഷകർ എന്തു ചെയ്യുമെന്നും രാഹുൽ ചോദിച്ചു.
ഇന്ത്യയുടെ പരുത്തി കൂടുതലും കയറ്റുമതി ചെയ്യുന്നത് ബംഗ്ലാദേശിലേക്കാണ്. ഇന്ത്യയിൽനിന്നുള്ള പരുത്തി ഇറക്കുമതി കുറയ്ക്കുന്നതായി ബംഗ്ലാദേശ് സൂചന നൽകിത്തുടങ്ങി. ഇന്ത്യൻ തുണിവ്യവസായത്തെ നശിപ്പിക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഇത് അറിയാമായിരുന്നിട്ടും മോദിസർക്കാർ കള്ളം പറയുകയാണെന്ന് രാഹുൽ ആരോപിച്ചു. എന്നാൽ, സന്പദ്വ്യവസ്ഥയെക്കുറിച്ച് ധാരണയില്ലാത്തതുകൊണ്ടാണ് രാഹുൽ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്ന് വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പ്രതികരിച്ചു.
മോദിസർക്കാരിനെ വിമർശിക്കാൻ ക്രിയാത്മകമായി ഒന്നുമില്ലാത്തതിനാൽ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ അദ്ദേഹം ഉന്നയിക്കുന്നു. വ്യാപാര കരാറുകൊണ്ട് ഇന്ത്യൻ ടെക്സ്റ്റൈൽ വ്യവസായത്തിനു നേട്ടം മാത്രമേ ഉണ്ടാകൂ. അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്തു സംസ്കരിച്ച് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് ആഗോളവ്യാപാരത്തിൽ തുടർന്നുപോരുന്ന നടപടിയാണെന്നും ഗോയൽ പറഞ്ഞു. കള്ളം പറയുകയും അത് ആവർത്തിക്കുകയുമാണ് പ്രതിപക്ഷനേതാവിന്റെ രീതിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
യുപിഎ സർക്കാരിന്റെ കാലത്തു മാത്രമാണ് കർഷകരുടെ താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തതെന്നും ബിജെപി സർക്കാർ കർഷകരെ പൂർണമായും സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
*🟨കൂടുതൽ സുരക്ഷാ ഫീച്ചറുള്ള 100, 500 രൂപ നോട്ടുകൾ വരുന്നു*
പരവൂർ: രാജ്യത്തു നിലവില്‍ പ്രചാരത്തിലുള്ള 100, 500 രൂപ നോട്ടുകളില്‍ പ്രധാന സുരക്ഷാമാറ്റങ്ങള് വരുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചു. 2026ലെ കറൻസി അപ്ഡേറ്റിന്റെ ഭാഗമായാണു നടപടി.
എന്നാല്‍, ഇത് 2016ലേതുപോലുള്ള നോട്ട് നിരോധനമല്ലെന്നും നിലവിലുള്ള നോട്ടുകള്‍ അസാധുവാകില്ലെന്നും ആർബിഐ വ്യക്തമാക്കി. നോട്ടുകളുടെ രൂപകല്പനയില് മാറ്റമില്ലെങ്കിലും അവയുടെ സുരക്ഷയും ഈടുനില്പും വർധിപ്പിക്കുന്നതിനായുള്ള പരിഷ്കാരങ്ങളാണ് വരുത്തുന്നത്. നോട്ടുകളുടെ പ്രിന്റിംഗില്‍ കൂടുതല്‍ വ്യക്തത ഉറപ്പാക്കും.
നോട്ടുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മഷി മങ്ങുന്നതു തടയാൻ കൂടുതല്‍ കടുപ്പമുള്ള മഷി ഉപയോഗിക്കും. വാട്ടർമാർക്കിന്റെ വ്യക്തത വർധിപ്പിക്കുകയും മൈക്രോ ലെറ്ററിംഗ് കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. കാഴ്ചപരിമിതിയുള്ളവർക്കും മറ്റും നോട്ട് തിരിച്ചറിയാൻ സഹായിക്കുന്ന ടാക്റ്റൈല്‍ മാർക്കുകള്‍ കൂടുതല്‍ വ്യക്തമാക്കും. ദൈനംദിന ഇടപാടുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന നോട്ടുകളാണ് നൂറും അഞ്ഞൂറും.
കൂടാതെ, കള്ളനോട്ടുകള്‍ നിർമിക്കുന്നതു തടയാൻ ആധുനിക സുരക്ഷാസംവിധാനങ്ങള്‍ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആർബിഐ അറിയിച്ചു. നിലവില്‍ കൈവശമുള്ള 100, 500 രൂപ നോട്ടുകള്‍ നിയമപരമായി സാധുതയുള്ളതാണ്.
അവ തുടർന്നും ഉപയോഗിക്കാം. പഴയ നോട്ടുകള്‍ ബാങ്കുകളില്‍ നല്കി മാറ്റേണ്ട ആവശ്യമില്ല. പുതിയ സുരക്ഷാ ഫീച്ചറുകളുള്ള നോട്ടുകള്‍ ബാങ്കുകള്‍ വഴിയും എടിഎമ്മുകള്‍ വഴിയും ഘട്ടംഘട്ടമായി മാത്രമേ വിപണിയിലെത്തുകയുള്ളൂ.
*🟨ബിഹാറിൽ വ്യാജ മരുന്നു നിർമാണശാല: 27 കിലോ പാരസെറ്റമോൾ പൗഡർ, 1,19,800 വ്യാജ സിങ്ക് ഗുളികകൾ കണ്ടെത്തി*
പട്ന: ഡൽഹി പോലീസിലെ ആന്റി-നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് നടത്തിയ അന്വേഷണത്തിൽ ബിഹാറിലെ ഗയയിൽ വ്യാജ മരുന്നു നിർമാണശാല കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുന്‍പ് ബിഹാർ തലസ്ഥാനമായ പട്നയിലും വ്യാജ മരുന്നുനിർമാണശാല കണ്ടെത്തിയിരുന്നു.
ഇവിടെനിന്ന് അറസ്റ്റിലായവരിൽനിന്നും ലഭിച്ച വിവരങ്ങളാണ് ഗയയിലെ ഫാക്ടറി കണ്ടെത്താൻ അന്വേഷണ സംഘത്തെ സഹായിച്ചത്. യാതൊരു ലൈസൻസുമില്ലാതെയാണ് ഗയയിൽ ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഫാക്ടറി നടത്തിപ്പുകാരനായ അരുണിനെ(59) പോലീസ് അറസ്റ്റു ചെയ്തു.
പരിശോധനയിൽ വലിയ അളവിൽ വ്യാജ മരുന്നുകൾ കണ്ടെത്തി. 1,19,800 വ്യാജ സിങ്ക് ഗുളികകൾ, 42,480 വ്യാജ അസിത്രോമൈസിൻ ഗുളികകൾ, 27 കിലോ പാരസെറ്റമോൾ പൗഡർ എന്നിവ പിടികൂടി. മരുന്നു നിർമാണത്തിനുള്ള ചേരുവകളും പിടിച്ചെടുത്തിട്ടുണ്ട്. വലിയ തോതിലുള്ള ഉത്പാദനത്തിന് സഹായിക്കുന്ന മെഷീനുകളും ഫാക്ടറിയിൽ ഉണ്ടായിരുന്നു.
വേദനസംഹാരികൾ എന്ന വ്യാജേന ലഹരി മരുന്നുകളും സംഘം വിൽപന നടത്തിയിരുന്നു. 5 കോടിയിലധികം രൂപ വിലമതിക്കുന്ന ലഹരി പദാർഥങ്ങൾ ഇത്തരത്തിൽ ഫാക്ടറിയിൽ സംസ്കരിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ മരുന്നുകൾക്കായുള്ള അസംസ്കൃത വസ്തുക്കൾ നിയമവിരുദ്ധമായാണ് വാങ്ങിയിരുന്നത്.
*🟨വിവാഹിതരാകാതെ ജീവിക്കുന്പോൾ സ്ത്രീധന പരാതി നിലനിൽക്കുമോയെന്നു പരിശോധിക്കാൻ സുപ്രീംകോടതി*
ന്യൂഡൽഹി: വിവാഹിതരാകാതെ ഉഭയകക്ഷി സമ്മതപ്രകാരം സ്ത്രീയും പുരുഷനും ഒന്നിച്ചു ജീവിക്കുന്പോൾ (ലിവിംഗ് ടുഗതർ) സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പുരുഷനെതിരേ സ്ത്രീധന നിരോധ നിയമപ്രകാരം കേസെടുക്കാൻ സാധിക്കുമോയെന്ന വിഷയം പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
നിലവിലെ സാഹചര്യത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരേ ഭാര്യക്കു മാത്രമേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പ് പ്രകാരമോ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമോ സ്ത്രീധന പീഡനത്തിനെതിരേ പരാതി നൽകാൻ സാധിക്കൂ. എന്നാൽ ലിവിംഗ് ടുഗതർ ബന്ധങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരുമോയെന്ന വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.
വിഷയത്തിൽ കേന്ദ്രസർക്കാരിനോടു പ്രതികരണം തേടിയ സുപ്രീംകോടതി, അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയോടു കോടതിയെ സഹായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അഭിഭാഷക നീന നരിമാനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു.
ലിവ് ഇൻ പങ്കാളി സമർപ്പിച്ച പരാതിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം കുറ്റവിചാരണ ആരംഭിച്ചതു ചോദ്യം ചെയ്ത് കർണാടക സ്വദേശിയായ ഡോക്ടർ സമർപ്പിച്ച ഹർജിയാണ് വിഷയത്തിന് അടിസ്ഥാനം..
*🟨പുൽവാമയിലെ കണ്ണീരിന് ഏഴാണ്ട്*
ന്യൂഡൽഹി: പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് ഏഴാണ്ട്. ഭീകരാക്രമണങ്ങളോട് സർക്കാർ എങ്ങനെയാണു പ്രതികരിക്കുന്നതെന്ന് ലോകം കണ്ടുവെന്ന് പുൽവാമ ആക്രമണത്തെ അനുസ്മരിച്ച് സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സൈനികരുടെ ജീവത്യാഗം രാജ്യം ഒരിക്കലും വിസ്മരിക്കില്ലെന്നായിരുന്നു ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ പ്രതികരണം. പുതുച്ചേരിയിൽ നടന്ന റാലിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഭീകരവിരുദ്ധ നടപടികളെക്കുറിച്ച് വിശദീകരിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും സൈനികരുടെ ജീവത്യാഗത്തെ അനുസ്മരിച്ചു.
2019 ഫെബ്രുവരി 14നാണ് സ്ഫോടകവസ്തു നിറച്ച വാഹനവുമായി ചാവേർ സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ബസിലേക്ക് ഇടിച്ചുകയറിയത്. ഏതാനുംദിവസങ്ങൾക്കുശേഷം ബാലാകോട്ടിൽ മിന്നലാക്രമണം നടത്തിയായിരുന്നു ഇന്ത്യയുടെ ആദ്യ പ്രതികരണം.
*🟨മണിപ്പുരിൽ വീണ്ടും വെടിവയ്പ്*
ഇംഫാൽ: മണിപ്പുരിലെ ഉക്രുലിൽ വെടിവയ്പ്. ലിതാൻ സരീഗോംഗിലെ തംഗ്ഖുലിൽ നാഗ വിഭാഗക്കാരാണ് വെടിവയ്പ് നടത്തിയതെന്നു പോലീസ് പറഞ്ഞു.
സംഘർഷം ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ലിതാൻ മേഖലയിലെ കുക്കികളും നാഗകളും സമാധാനം പാലിക്കണമെന്ന് അവർ അഭ്യർഥിക്കുകയും ചെയ്തു.
ഇന്നലെ 10:55ന് സിക്കിബുംഗിനും ലിതാനും ഇടയിൽ കുന്നുകളിൽനിന്നാണ് വെടിയൊച്ച ഉയർന്നത്. ഇതോടെ പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലായി.
സുരക്ഷാ സേനാംഗങ്ങൾ എത്തി മേഖലയിൽ പരിശോധന നടത്തി. ബിഎസ്എഫിനെയും സിആർപിഎഫിനെയും വിന്യസിക്കുകയും ചെയ്തു.
*🟨ബംഗളൂരു അപകടം; അമിതവേഗം മൂലം*
ബംഗളൂരു: രണ്ടു മലയാളി വിദ്യാർഥികളുൾപ്പെടെ ഏഴു പേരുടെ മരണത്തിനിടയാക്കിയ ബംഗളുരു വാഹനാപകടം അമിതവേഗം മൂലമാണെന്നു പോലീസ്.
വെള്ളിയാഴ്ച പുലർച്ചെ ഹൊസ്കോട്ട-ദാബാസ്പേട്ട് ദേശീയപാതയിൽ ആറ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന മഹീന്ദ്ര എക്സ്യുവി ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചശേഷം ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംതെറ്റി ചരക്കുലോറിയിലും മറ്റൊരു കാറിലും ഇടിച്ചുകയറുകയായിരുന്നു.
വിദ്യാർഥികളുടെ വാഹനം 150 കിലോമീറ്ററിനും 160 കിലോമീറ്ററിനും ഇടയിലാണ് ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. കുടുംബാംഗങ്ങളെ അറിയിക്കാതെയായിരുന്നു വിദ്യാർഥികളുടെ പുലർച്ചെയുള്ള രഹസ്യയാത്ര.
അയാൻ അലി എന്ന വിദ്യാർഥി കൊണ്ടുവന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അയാൻ അലി തന്നെയാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതും. അശ്വിൻ നായർ(17), അർഹാൻ ഷെരീഫ്(16), ഭരത്(17), ഫർഹാൻ(18), ഏഥൻ ജോർജ് (17) എന്നിവരും ബൈക്ക് യാത്രികനായ ഗഗനും (24) ആണ് മരിച്ചത്.
ഹൊസ്കൊട്ട എംവിജെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ഇന്നലെ ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
*🟨പട്ടികവർഗ വികസന വകുപ്പിൽ വിവിധ തസ്തികകളിൽ നിയമനം; ഫെബ്രുവരി 20 വരെ അപേക്ഷിക്കാം*
സംസ്ഥാന പട്ടികവർഗ വികസന വകുപ്പിന് കീഴിൽ വനാവകാശ നിയമ (എഫ്.ആർ.എ) യൂണിറ്റ് സെല്ലിലെ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന, ജില്ലാ തലങ്ങളിലായി ഒരു വർഷത്തേക്കാണ് നിയമനം. ആവശ്യകതയുടെയും മികച്ച പ്രകടനത്തിന്റെയും അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകും.
ജില്ലാതല സെല്ലിലെ എം.ഐ.എസ്/പ്രോഗ്രാം (എഫ്.ആർ.എ)/അസോസിയേറ്റ് തസ്തികയിൽ 9 ഒഴിവുകളാണുള്ളത്. സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യൽ സയൻസ് എന്നിവയിലൊന്നിലുള്ള ബിരുദവും ഐ.ടിയിലോ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലോ ഉള്ള ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. ഡേറ്റ പ്രോസസിംഗിലും മാനേജ്മെന്റിലും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും വേണം. 40 വയസ്സാണ് പ്രായപരിധി. പ്രതിമാസം 25,000 രൂപയാണ് ഈ തസ്തികയിലെ വേതനം.
ജില്ലാതല കോ-ഓർഡിനേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് സോഷ്യൽ സയൻസിലോ സോഷ്യൽ വർക്കിലോ ഉള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. റൂറൽ ഡെവലപ്മെന്റ് അല്ലെങ്കിൽ ട്രൈബൽ വെൽഫെയർ മേഖലകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. 35 വയസ്സാണ് ഉയർന്ന പ്രായപരിധി. 35,000 രൂപയാണ് പ്രതിമാസ വേതനം.
സംസ്ഥാന തലത്തിലുള്ള എം.ഐ.എസ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഒരു ഒഴിവുണ്ട്. സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് എന്നിവയിലൊന്നിൽ ബിരുദവും ഐ.ടി/കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമയുമാണ് വേണ്ടത്. കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 35 വയസ്സാണ് പ്രായപരിധി. 30,000 രൂപയാണ് വേതനം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ അപേക്ഷ, ബയോഡാറ്റ സഹിതം, trdm.rec@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. ഫെബ്രുവരി 20 വൈകിട്ട് 5 വരെ അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ - 0471-2304594, 0471-2303229; ഇമെയിൽ - keralatribes@gmail.com
*🟨ആലിൻ ഷെറിന് ഔദ്യോഗിക ബഹുമതികളോടെ വിട നൽകും; സംസ്കാരം ഇന്ന്*
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായ ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്. 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം അഞ്ച് കുട്ടികൾക്കാണ് പുതു