*🟨യുഎസ് വിമാനവാഹിനി കപ്പലിന് നേരെ വന്ന ഇറാൻ ഡ്രോൺ വെടിവെച്ചിട്ടു*
ദുബായ്: അറബിക്കടലിൽ അന്താരാഷ്ട്ര സമുദ്രപരിധിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ വിമാനവാഹിനി കപ്പലിന് നേരെ വന്ന ഇറാനിയൻ ഡ്രോൺ വെടിവെച്ചിട്ടു. യുഎസ് നാവികസേനയുടെ കരുത്തായ യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന കപ്പലിന് നേരെ പറന്നുവന്ന ഡ്രോണിനെയാണ് അത്യാധുനിക എഫ്-35സി യുദ്ധവിമാനം തകർത്തത്.
വിമാനവാഹിനി കപ്പലിന് തൊട്ടടുത്തേക്ക് അതിവേഗം പാഞ്ഞടുത്ത ഡ്രോൺ കപ്പലിന്റെയും സൈനികരുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണി ഉയർത്തിയതിനെ തുടർന്നായിരുന്നു നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പിന്തിരിയാൻ പലതവണ റേഡിയോ മുന്നറിയിപ്പ് നൽകിയിട്ടും ഡ്രോൺ ലക്ഷ്യത്തിൽ നിന്ന് മാറിയില്ല.
കപ്പലിൽ നിന്ന് പെട്ടെന്ന് പറന്നുയർന്ന എഫ്-35 വിമാനം ആകാശത്തു വെച്ച് ഡ്രോണിനെ നേരിടുകയായിരുന്നു. ഇറാൻ നിർമ്മിതമായ ഷാഹെദ് വിഭാഗത്തിൽപ്പെട്ട ഡ്രോണാണ് തകർത്തതെന്നാണ് പ്രാഥമിക വിവരം. ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ എണ്ണക്കപ്പലിനെ തടയാൻ ശ്രമിച്ച ഇറാനിയൻ ബോട്ടുകളെയും എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് അമേരിക്ക തുരത്തി.
*🟨എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ല: റഷ്യ*
മോസ്കോ: എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു ക്രെംലിൻ വക്താവ് ദിമിത്ര പെസ്കോവ്.
ഇന്ത്യയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള ശ്രമം റഷ്യ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ എണ്ണകന്പനികളുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് റഷ്യൻ ഊർജ മന്ത്രാലയം അറിയിച്ചു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി.
*🟨യുദ്ധഭീതിക്കിടെ ആണവ ചർച്ചകൾക്ക് വഴിതുറക്കുന്നു*
ഇസ്താംബൂൾ: പശ്ചിമേഷ്യയിൽ സൈനിക സംഘർഷം പുകയുന്നതിനിടയിലും, ഇറാന്റെ ആണവ പരിപാടിയെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാൻ നിർണായക നയതന്ത്ര നീക്കങ്ങൾ ആരംഭിക്കുന്നു. ഈ വരുന്ന വെള്ളിയാഴ്ച തുർക്കിയിലെ ഇസ്താംബൂളിൽ അമേരിക്കയുടെയും ഇറാന്റെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിലാകും ചർച്ചകൾ നടക്കുകയെന്നാണ് സൂചന. 2025-ൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ വ്യോമാക്രമണങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട നയതന്ത്ര നീക്കമാണിത്.
ഇറാനുമായി ഒരു "നല്ല കരാർ" ഉണ്ടാക്കാൻ താൻ തയ്യാറാണെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഭീഷണികളില്ലാത്ത സാഹചര്യത്തിൽ ചർച്ചകൾക്ക് തയ്യാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അറിയിച്ചു. തങ്ങളുടെ ആണവ പരിപാടി സമാധാനപരമായ ആവശ്യങ്ങൾക്കാണെന്നും ആണവായുധങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇറാൻ ആവർത്തിച്ചു.
തുർക്കി, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ഈ ചർച്ചകൾക്കുള്ള കളമൊരുങ്ങുന്നത്. മേഖലയിലെ സംഘർഷം ഒരു പൂർണ യുദ്ധത്തിലേക്ക് നീങ്ങുന്നത് തടയാൻ ഈ ചർച്ചകൾക്ക് സാധിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്. അറേബ്യൻ കടലിൽ സൈനിക പ്രകോപനങ്ങൾ തുടരുന്നുണ്ടെങ്കിലും, നയതന്ത്ര തലത്തിൽ ചർച്ചകൾക്ക് വഴിതുറക്കുന്നത് ലോകരാജ്യങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
*🟨"എയിംസ് ഇപ്പോ കിട്ടിപ്പോയി എന്നമട്ടിലായിരുന്നു കേന്ദ്രസമീപനം; ഇ ശ്രീധരൻ മുൻപും പല ഓഫീസ് തുടങ്ങി"*
തൃശൂർ: രാജ്യത്തിന് എല്ലാ അർത്ഥത്തിലും അഭിമാനിക്കാൻ കഴിയുന്ന സംസ്ഥാനമെന്ന നിലയിൽ മുന്നോട്ടുപോകുന്ന കേരളത്തോട്, കേന്ദ്രസർക്കാർ തികഞ്ഞ അവഗണനയാണ് വെച്ചുപുലർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തവണത്തെ കേന്ദ്രബജറ്റിലും ഇത് ബോധ്യപ്പെട്ടു. ബജറ്റിൽ കേരളത്തെക്കുറിച്ചുള്ള പരാമർശം പോലും ഇല്ലെന്ന് തന്നെ പറയാം. ബജറ്റിന് തലേദിവസം കേന്ദ്ര ധനകാര്യ വകുപ്പ് പാർലമെന്റിൽ അവതരിപ്പിച്ച ഇക്കണോമിക് സർവെയിൽ കേരളത്തിന്റെ നേട്ടങ്ങൾ എടുത്തുപറഞ്ഞിരുന്നു. പക്ഷേ അത്തരം നേട്ടങ്ങൾ ബജറ്റിലുണ്ടായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ തെക്കന്‍ മേഖലാ ജാഥ ചേലക്കരയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എയിംസ് രാജ്യത്ത് പലയിടത്തും വന്നു. ചില സംസ്ഥാനങ്ങളിൽ ഒന്നിലധികം വന്നു. കേരളം ദീർഘകാലമായി എയിംസ് ആവശ്യപ്പെടുന്നുണ്ട്. അത് അന്യായമായ ആവശ്യമാണെന്ന് ഒരു കേന്ദ്രസർക്കാരും പറഞ്ഞിട്ടില്ല. നാല് സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കാനായി സംസ്ഥാനം നിർദേശിച്ചത്. എവിടെ വേണമെന്നത് പ്രത്യേകമായി ചൂണ്ടിക്കാണിക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടപ്പോൾ കോഴിക്കോട് കിനാലൂരിൽ സ്ഥാപിക്കാമെന്ന് സംസ്ഥാന സർക്കാർ നിർദേശിച്ചു. പല തവണ പ്രധാനമന്ത്രി അടക്കമുള്ളവരെ കണ്ട് ആവശ്യം ഉന്നയിച്ചു. എയിംസ് ആവശ്യപ്പെടുമ്പോഴൊക്കെ ഇപ്പോ കിട്ടിപ്പോയി എന്ന മട്ടിലായിരുന്നു കേന്ദ്രസർക്കാരിന്റെ സമീപനം. പക്ഷേ ഓരോ വർഷവും കേരളത്തിന് നിരാശയാണ് ഫലം. അത് തന്നെ ഈ വർഷവും ആവർത്തിച്ചു."
"എയിംസിൽ മാത്രം ഒതുങ്ങുന്നതല്ല ഈ സമീപം. കേരളത്തിന്റെ വിദ്യാഭ്യാസരംഗത്ത് ഒരു പ്രത്യേക പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിലുള്ളവർ പഴയ സ്പീഡിൽ യാത്ര ചെയ്താൽ മതിയെന്ന നിലപാപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. അതിന് പരിഹാരമായിട്ടാണ് സംസ്ഥാന സർക്കാർ സിൽവർ ലൈൻ എന്ന പദ്ധതി കേന്ദ്രത്തിന് മുന്നിൽ സമർപ്പിച്ചത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ അർധഅതിവേഗ ട്രെയിനായിരുന്നു പദ്ധതി. സാധാരണ ഗതിയിൽ കേരളം പോലൊരു സംസ്ഥാനത്തിന് അത്തരമൊരു പദ്ധതി നടപ്പാക്കുന്നതിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതുക. പക്ഷേ, കേരളത്തിന് അംഗീകാരം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. തുടർന്ന്, കേന്ദ്രം അനുമതി നൽകുമ്പോൾ മുന്നോട്ടുപോകാം എന്ന സമീപനത്തിൽ സംസ്ഥാന സർക്കാരെത്തി. അപ്പോഴാണ് ഇ ശ്രീധരൻ രംഗത്തുവരുന്നത്. ഏത് പദ്ധതിയായാലും വേഗത്തിൽ പോകാനുള്ള ട്രെയിൻ വേണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ശ്രീധരൻ നൽകിയ രൂപരേഖ കേന്ദ്ര റെയിൽവെ മന്ത്രിയെ അറിയിച്ചു. പദ്ധതിയോട് കേന്ദ്രസർക്കാരിന് യോജിപ്പാണോ എന്ന് കേന്ദ്രമന്ത്രിയോട് ചോദിച്ചു. എന്നാൽ ഇതുവരേയേക്കും അതിന് മറുപടി നൽകിയിട്ടില്ല. എന്നാൽ ശ്രീധരൻ ഇപ്പോൾ ഓഫീസ് തുടങ്ങിയതായി കാണുന്നുണ്ട്. അദ്ദേഹം പല ഓഫീസ് മുൻപും തുടങ്ങിയതാണല്ലോ.- മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് അഞ്ച് അതിവേഗ റെയിൽ പദ്ധതി പ്രഖ്യാപിച്ചിട്ടും കേരളം ഇല്ല. എന്ത് തെറ്റാണ് കേരളം ചെയ്തത്? എന്തൊരു പകയാണ് കേരളത്തോട്? കേരളം ബിജെപിയെ അംഗീകരിക്കാത്തതിന്റെ വിദ്വേഷം ഇവിടുത്തെ ജനങ്ങളോട് കാട്ടുകയാണ്. ഫെഡറൽ സംവിധാനമാണ് ഇന്ത്യയിലേത്. എന്നാൽ ഫെഡറൽ തത്വം പൂർണമായും നിരാകരിക്കുകയാണ് കേന്ദ്രസർക്കാർ. സംസ്ഥാനങ്ങൾക്കുള്ള അധികാരം തന്നെ കവർന്നെടുക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു."
*🟨"കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: നിയന്ത്രണം വേണോ? പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം*
തിരുവനന്തപുരം: ആധുനിക ലോകത്ത് സാങ്കേതികവിദ്യ ഒഴിവാക്കാനാവില്ലെന്നിരിക്കെ, കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ അഡിക്ഷൻ നിയന്ത്രിക്കുന്നതിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്. ലോകത്തെ പല വികസിത രാജ്യങ്ങളും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും കുട്ടികൾക്കായി സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സാക്ഷരതയിൽ മുൻപന്തിയിലുള്ള കേരളത്തിലും ഇത്തരം ചർച്ചകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ഓടിക്കളിച്ചു വളരേണ്ട കുട്ടിക്കാലം മൊബൈൽ സ്ക്രീനുകളിലേക്ക് ഒതുങ്ങുന്നത് ശാരീരികവും മാനസികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഡിജിറ്റൽ ലോകത്തിന് അടിമപ്പെടുന്ന തലമുറ നാടിന്റെ ഭാവിക്ക് തന്നെ വലിയ വെല്ലുവിളിയാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്റർനെറ്റ് ഉപയോഗം പൂർണ്ണമായും തടയുക എന്നതല്ല സർക്കാർ ലക്ഷ്യമിടുന്നത്, മറിച്ച് അതിന്റെ വിവേകപൂർണ്ണമായ ഉപയോഗം എങ്ങനെ സാധ്യമാക്കാം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിലെ രീതികളെക്കുറിച്ചാണ് പ്രധാനമായും സർക്കാർ അഭിപ്രായം തേടുന്നത്. കുട്ടികൾക്കായി കർശനമായ സോഷ്യൽ മീഡിയ നിയന്ത്രണ നിയമം കൊണ്ടുവരണോ അതോ രക്ഷിതാക്കളിലും കുട്ടികളിലും വ്യാപകമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണോ വേണ്ടത് എന്ന കാര്യത്തിൽ പൊതുസമൂഹത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കാം. നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഭാവി ഉറപ്പുവരുത്താൻ എല്ലാവരുടെയും ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു."
*🟨ഗ്രീൻലാൻഡിൽ ആയുധങ്ങൾ വിന്യസിച്ചാൽ യുഎസിന് തിരിച്ചടി നൽകുമെന്ന് റഷ്യ*
മോസ്കോ: ഗ്രീൻലാൻഡിൽ ആയുധങ്ങൾ വിന്യസിക്കാനുള്ള നീക്കങ്ങളുമായി അമേരിക്ക മുന്നോട്ട് പോയാൽ സൈനിക നടപടികൾ സ്വീകരിക്കുമെന്ന് റഷ്യൻ വിദേശകാര്യ ഉപമന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. ചൊവ്വാഴ്ച ചൈനയിലെ റഷ്യൻ എംബസിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"അമേരിക്ക ഈ മേഖലയിലേക്ക് ആയുധങ്ങൾ എത്തിക്കാനോ അവരുടെ ഗോൾഡൻ ഡോം പദ്ധതി വിന്യസിക്കാനോ തീരുമാനിച്ചാൽ, അത് സൈനിക-സാങ്കേതിക പ്രതിരോധ നടപടികൾ ആവശ്യമായ ഒരു സാഹചര്യമായിരിക്കും. ഞങ്ങളുടെ വിദഗ്ധർ അതിന് പൂർണ സജ്ജരായിരിക്കും, അക്കാര്യത്തിൽ യാതൊരു സംശയവുമില്ല."- സെർജി റിയാബ്കോവ് പറഞ്ഞു.
അമേരിക്കയുമായുള്ള അവസാനത്തെ ആണവായുധ നിയന്ത്രണ കരാറായ 'ന്യൂ സ്റ്റാർട്ട്' കാലാവധി അവസാനിക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് റഷ്യയുടെ പ്രതികരണം. 2010ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും റഷ്യൻ പ്രസിഡന്റ് ഡിമിത്രി മെദ്‌വദേവും ഒപ്പിട്ട 'ന്യൂ സ്റ്റാർട്ട്' കരാറിൽ, ഇരുരാജ്യങ്ങളും വിന്യസിക്കാവുന്ന ആണവവാഹക മിസൈലുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നുണ്ട്. 2011 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന കരാർ, ജോ ബൈഡൻ അധികാരമേറ്റ ശേഷം 2021ൽ അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു.
ദേശീയ സുരക്ഷാ കാരണങ്ങളെന്ന പേരിൽ ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള ആഗ്രഹം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവർത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഡെൻമാർക്കും ഗ്രീൻലാൻഡും മറ്റ് യൂറോപ്യൻ സഖ്യകക്ഷികളും ഇതിനെ ശക്തമായി എതിർക്കുകയാണ്. തന്റെ പദ്ധതികളെ എതിർക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത താരിഫുകൾ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു."
*🟨"മുംബൈ വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ കൂട്ടിമുട്ടി*
മുംബൈ: മുംബൈ വിമാനത്താവളത്തിൽ റൺവേയിലൂടെ നീങ്ങവെ രണ്ട് വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു. എയർ ഇന്ത്യയുടെ എയർബസ് എ320 വിമാനവും ഇൻഡിഗോയുടെ എ320 വിമാനവുമാണ് അപകടത്തിൽപ്പെട്ടത്.
എയർ ഇന്ത്യ വിമാനം കോയമ്പത്തൂരിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഹൈദരാബാദിൽ നിന്ന് എത്തിയതായിരുന്നു ഇൻഡിഗോ വിമാനം. ചിറകുകൾ തമ്മിൽ ഉരസിയതിനെത്തുടർന്ന് രണ്ട് വിമാനങ്ങളും പരിശോധനയ്ക്കായി ബേയിലേക്ക് മാറ്റി.
രണ്ട് വിമാനങ്ങളുടെയും വലതു ചിറകിന്റെ അറ്റങ്ങൾ തമ്മിലാണ് കൂട്ടിമുട്ടിയത്. മുംബൈ ഡിജിസിഎ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്."
*🟨"ജനുവരിയിൽ മാത്രം കുവൈത്തിൽ നിന്ന് 3,500 പ്രവാസികളെ നാടുകടത്തി*
കുവൈത്ത് സിറ്റി: താമസവും തൊഴിലും സംബന്ധിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന പരിശോധനാ കാമ്പയിനുകളുടെ ഭാഗമായി, ജനുവരിയിൽ മാത്രം കുവൈത്തിൽ നിന്ന് ഏകദേശം 3,500 പ്രവാസികളെ നാടുകടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പിടിയിലായവരിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു.
രാജ്യത്തെ ജനസംഖ്യാ ക്രമീകരണത്തിന്റെയും പൊതുസുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് നടപടി. വിവിധ ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനകളിൽ താമസ അനധികൃത, തൊഴിൽ വിസയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ, മറ്റ് നിയമലംഘനങ്ങൾ എന്നിവ കണ്ടെത്തിയവരെയാണ് കസ്റ്റഡിയിലെടുത്തത്.
പിടിയിലായവരെ നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റിയ ശേഷം നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, ഇത്തരം പരിശോധനാ കാമ്പയിനുകൾ വരുംദിവസങ്ങളിലും ശക്തമായി തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
താമസ, തൊഴിൽ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് പ്രവാസികൾക്ക് മന്ത്രാലയം വീണ്ടും നിർദേശം നൽകി. നിയമലംഘനങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ പിഴ, തടവ്, നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകി"
*🟨"ശനിയാഴ്‌ച കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും , കൊച്ചിൻ ക്യാൻസർ സെന്റർമുതൽ കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രംവരെ*
*ആരോഗ്യ മേഖലയിൽ ചരിത്രവികസനം ; 1800 കോടിയുടെ പദ്ധതികൾ
മുഖ്യമന്ത്രി നാടിന് സമർപ്പിക്കും*
തിരുവനന്തപുരം
കേരളത്തിന്റെ ആരോഗ്യമേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി 1800 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം നാടിന് സമർപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കൊച്ചിൻ ക്യാൻസർ സെന്റർമുതൽ കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രംവരെയുള്ള വിപുലമായ പദ്ധതികളാണ് ഉദ്ഘാടനത്തിന് സജ്ജമായത്. ഇത്രയേറെ ആരോഗ്യ പദ്ധതികൾ ഒരേസമയം പൂർത്തിയാകുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും ആരോഗ്യ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ശനിയാഴ്‌ച കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. 643.88 കോടി ചെലവിലാണ് നിർമാണം. അവയവദാന രംഗത്തെ ഗവേഷണ, ചികിത്സാ, പരിശീലന മികവിന്റെ കേന്ദ്രം കൂടിയായ ഇന്‍സ്റ്റിറ്റ്യൂട്ട് ആദ്യ ഘട്ടത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരിക്കും പ്രവര്‍ത്തിക്കുക. മധ്യ കേരളത്തിലെ അർബുദ ചികിത്സാ രംഗത്ത് വന്‍ മാറ്റമുണ്ടാക്കുന്ന കൊച്ചിന്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഒൻപതിന് മുഖ്യമന്ത്രി നിര്‍വഹിക്കും. 387 കോടി രൂപ ചെലവിൽ അത്യാധുനിക സംവിധാനങ്ങളോടെയാണ് സിസിആര്‍സി യാഥാര്‍ഥ്യമാക്കിയത്.
"ആലപ്പുഴയിലെ ഹോംകോയുടെ രണ്ടാം ഘട്ടമായ ഗുളികകളും ഓയില്‍മെന്റുകളും നിര്‍മിക്കുന്ന 109.82 കോടിയുടെ ഫാക്ടറി 13നും മലപ്പുറം കോട്ടക്കുന്നില്‍ ഒരു കോടി ചെലവിൽ സജ്ജമാക്കിയ ഫുഡ് സ്ട്രീറ്റ് 14നും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.
16ന് കോട്ടയം മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ ബ്ലോക്കും (257 കോടി) 20ന് കണ്ണൂരിലെ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ (ഐആര്‍ഐഎ) യുടെ ഒന്നാംഘട്ടമായ 100 കിടക്കകളുള്ള ആശുപത്രി, മാനുസ്‌ക്രിപ്റ്റ് സ്റ്റഡി സെന്റര്‍, ഔഷധസസ്യ നഴ്‌സറി ആൻഡ് റിസര്‍ച്ച് സെന്റർ എന്നിവയും മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ 242.42 കോടി രൂപ ചെലവഴിച്ച് 30,680 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ നിർമിച്ച 14 നില കെട്ടിടം 23നും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും."
*🟨ഫെഡറേഷൻ കപ്പ് വോളി ; ഇന്ത്യൻ സർവകലാശാല
ടീമിൽ എട്ട് മലയാളികൾ*
മലപ്പുറം
ഛത്തീസ്‌ഗഢിലെ റായ്‌പൂരിൽ ആരംഭിച്ച ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ഇന്ത്യൻ സർവകലാശാലാ ടീമിൽ എട്ട് മലയാളികൾ. പുരുഷ ടീമിൽ മൂന്നും വനിതാ ടീമിൽ അഞ്ചും. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പരിശീലകനായ നവാസ് വഹാബാണ് വനിതാ ടീമിന്റെ കോച്ച്. ചങ്ങനാശേരി അസംപ്‌ഷൻ കോളേജിലെ പരിശീലകനാണ്.
വനിതാ ടീമിൽ ആർ പവിത്ര, പി അനാമിക, അൽന രാജ്( അസംപ്‌ഷൻ കോളേജ്, ചങ്ങനാശേരി), റെബിറ്റി ജോസഫ്(സെന്റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട), ടി വി ചൈത്ര(ചെന്നൈ എസ്‌ആർഎം സർവകലാശാല) എന്നിവരാണുള്ളത്. പവിത്രയും അനാമികയും ചൈത്രയും ജർമനിയിൽ നടന്ന ലോക സർവകലാശാല ഗെയിംസിൽ പങ്കെടുത്ത ഇന്ത്യൻ ടീമിൽ അംഗങ്ങളായിരുന്നു.
പവിത്ര കോഴിക്കോട് എൻഐടി വെള്ളലശേരി സ്വദേശിയും ചൈത്ര കോഴിക്കോട് കക്കോടിക്കാരിയുമാണ്. തലശേരി ന്യൂമാഹിയിലാണ് അനാമിക. അൽന രാജ് എറണാകുളത്താണ്. റെബിറ്റി പാലക്കാട് കിഴക്കഞ്ചേരിയിലാണ്.
പുരുഷ ടീമിൽ മലയാളി താരങ്ങളായ ജോയൽ ജോർജ്, കെ എസ് സുജിത്ത്, അൽജോ സാബു എന്നിവർ അംഗങ്ങളാണ്. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് വിദ്യാർഥിയായ ജോയൽ -കോടഞ്ചേരി സ്വദേശിയാണ്. കോഴിക്കോട് സായി സെന്ററിലെ താരമാണ്. സുജിത്ത് അരുവിത്തറ സെന്റ് ജോർജ് കോളേജിലെയും അൽജോ സാബു മാവേലിക്കര ബിഷപ്പ് മൂർ കോളേജിലെയും താരമാണ്."
*🟨വനിതാ പ്രീമിയർ ലീഗ് ; ഡൽഹി x ബംഗളൂരു
ഫെെനൽ*
വഡോദര
വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റ് കിരീടത്തിനായി ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും നാളെ ഏറ്റുമുട്ടും. എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് തുടർച്ചയായി നാലാം തവണയും ഡൽഹി കലാശപ്പോരിനെത്തിയത്.
*സ്-കോർ: ഗുജറാത്ത് 168/7; ഡൽഹി 169/3 (15.4)*
ഓപ്പണർമാരായ ലിസെല്ലെ ലീയും (43) ഷെഫാലി വർമയും (31) വിജയത്തിന് അടിത്തറയിട്ടു. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് 23 പന്തിൽ 41 റൺ നേടി. ലൗറ വൂൾവാർഡ‍്റ്റ് 32 റണ്ണുമായി പുറത്തായില്ല.
ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്തിനെ ഓപ്പണർ ബെത്‌മൂണിയാണ് ഉയർത്തിയത്. 51 പന്തിൽ ആറ് ഫോർ അടക്കം 62 റണ്ണുമായി പുറത്താകാതെനിന്നു. ജോർജിയ വെയർഹാം 35 റണ്ണുമായി പിന്തുണച്ചു. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 61 റണ്ണടിച്ചു.
ഡൽഹിക്കായി ചിനെല്ലി ഹെൻറി മൂന്ന് വിക്കറ്റെടുത്തു. നന്ദിനി ശർമക്ക് രണ്ട് വിക്കറ്റുണ്ട്. മിന്നുമണി ഒരു വിക്കറ്റ് നേടി. 25 റണ്ണാണ് ഡൽഹി എക്സ്ട്രാസായി നൽകിയത്.
*🟨"ഇന്ത്യക്ക് ഇന്ന് സെമി ; ഇംഗ്ലണ്ട് ഫൈനലിൽ*
ഹരാരെ
അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 27 റണ്ണിന് തോൽപ്പിച്ച് ഇംഗ്ലണ്ട് ഫൈനലിലെത്തി. ഇന്ത്യ ഇന്ന് രണ്ടാം സെമിയിൽ അഫ്‌ഗാനിസ്ഥാനെ നേരിടും.
ഒന്നാം സെമിയിൽ ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 277 റണ്ണെടുത്തു. ക്യാപ്‌റ്റൻ തോമസ് റൂ(110) സെഞ്ചുറി നേടി. ഓസീസ് 47.3 ഓവറിൽ 250 റണ്ണിന് പുറത്തായി. ക്യാപ്‌റ്റൻ ഒളിവർ പീക്(100) നേടിയ സെഞ്ചുറി പാഴായി. ഇംഗ്ലണ്ടിന് മൂന്നാം ഫൈനലാണ്. 1998ൽ ജേതാക്കളായി. 2022ൽ ഇന്ത്യയോട് തോറ്റു.
ഒറ്റക്കളിയും തോൽക്കാതെയാണ് അഞ്ച് തവണ ചാമ്പ്യൻമാരായ ഇന്ത്യ സെമിയിലെത്തിയത്. അഫ്‌ഗാൻ ഒരു കളി തോറ്റു."
*🟨അലഹബാദ് ഹൈക്കോടതിയിൽ വിരമിച്ച ജഡ്ജിമാർക്ക് വീണ്ടും നിയമനം*
അലഹബാദ്: അലഹബാദ് ഹൈക്കോടതിയിൽ അസാധാരണ നടപടിയുമായി സുപ്രീംകോടതി കൊളീജിയം. വിരമിച്ച അഞ്ച് ജഡ്ജിമാരെ അഡ്ഹോക്ക് ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനം.
ജഡ്ജിമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ഭരണഘടനയിലെ 224 എ അനുച്ഛേദം പ്രയോഗിച്ചാണ് നടപടി. രണ്ട് വർഷത്തേക്ക് താത്കാലികമായാണ് നിയമനം. സുപ്രീംകോടതി കൊളീജിയം ചൊവ്വാഴ്ചയാണ് നിയമനത്തിന് അംഗീകാരം നൽകിയത്.
ജസ്റ്റിസ് മുഹമ്മദ് ഫായിസ് ആലം ഖാൻ, ജസ്റ്റിസ് മുഹമ്മദ് അസ്ലം, ജസ്റ്റിസ് സയിദ് അഫ്താബ് ഹുസൈൻ റിസ്വി, ജസ്റ്റിസ് രേണു അഗർവാൾ, ജസ്റ്റിസ് ജ്യോത്സന ശർമ എന്നിവരെയാണ് അഡ്ഹോക്ക് ജഡ്ജിമാരായി നിയമിക്കാൻ തീരുമാനമായത്.
അലഹബാദ് ഹൈക്കോടതിയിൽ കേസുകൾ കെട്ടിക്കിടക്കുന്നത് വലിയ പ്രതിസന്ധിക്ക് കാരണമായതോടെയാണ് നിയമനങ്ങൾ. എന്നാൽ കാലാവധി അവസാനിക്കുന്നതുവരെ അഡ്ഹോക്ക് ജഡ്ജിമാർക്ക് സ്ഥിരം ജഡ്ജിമാരുടെ അധികാരപരിധിയും പ്രത്യേകാവകാശങ്ങളും ഉണ്ടായിരിക്കും.
*🟨ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ അവ്യക്തം*
ന്യൂഡൽഹി: തീരുവയിൽ ആശ്വാസം നൽകുന്ന ഇന്ത്യ-യുഎസ് വ്യാപാരക്കരാർ കാർഷിക-ക്ഷീരമേഖലയെ എങ്ങനെ ബാധിക്കുമെന്നതിൽ അവ്യക്തത. കരാറിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും രാജ്യത്തെ കാർഷിക-ക്ഷീര മേഖലയിൽതട്ടി ഒരു വർഷത്തോളം സ്തംഭിച്ചു നിന്നിരുന്ന കരാർ പൊടുന്നനെ ധാരണയിലായതിനു പിന്നിൽ ചില നീക്കുപോക്കുകളുണ്ടോയെന്നാണു കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷകക്ഷികൾ സംശയിക്കുന്നത്.
വ്യാപാരക്കരാറിനു കീഴിൽ അമേരിക്ക ഇന്ത്യയിലേക്ക് കൂടുതൽ കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യുമെന്നുള്ള അമേരിക്കൻ കാർഷികമേഖലയുടെ സെക്രട്ടറി ബ്രുക്ക് റോളിൻസിന്റെ എക്സിലെ പോസ്റ്റും കരാർ കാർഷികമേഖലയെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നൽകുന്നുണ്ട്.
രാജ്യത്തെ കർഷകരുടെ താത്പര്യങ്ങളെ ബാധിക്കുന്ന ഏതൊരു നയത്തിനെതിരേയും താൻ മതിൽപോലെ നിൽക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു പറഞ്ഞത്. ജനിതകമാറ്റം വരുത്തിയ ചോളം, സോയാബീൻ തുടങ്ങിയ വിളകളും (ജിഎം ക്രോ