
കോഴിക്കോട് : ജില്ലയിൽ പനിയും പകർച്ചവ്യാധികളും വർധിച്ചതോടെ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികളുടെ തിരക്ക്. വാർഡുകൾ നിറഞ്ഞ് കവിഞ്ഞതോടെ തറയിലും വരാന്തയിലും പായ വിരിച്ചാണ് രോഗികൾ കിടക്കുന്നത്. ഡെങ്കിപ്പനി, എലിപ്പനി, പകർച്ചപ്പനി, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, വെസ്റ്റ്‌നൈൽ, മഞ്ഞപ്പിത്തം എന്നിവയ്ക്കാണ് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത്.
കോവിഡ് കേസുകൾ കുറവാണ്. മറ്റ് മാരക അസുഖങ്ങൾ ബാധിച്ചെത്തുന്ന രോഗികളിൽ കോവിഡ് പരിശോധന നടത്തുന്നില്ല. ഹൃദ്രോഗം, ന്യൂമോണിയ ബാധിച്ച രോഗികളെ തീവ്രപരിചരണ വാർഡുകളിലാണ് പ്രവേശിപ്പിക്കുന്നത്. പുറമേ നിന്ന് പരിശോധന നടത്തി പോസിറ്റീവായ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നുണ്ട്.
പിഎംഎസ്എസ്‌വൈ കെട്ടിട സമുച്ചയത്തിൽ കഴിഞ്ഞമാസം തീപിടിത്തമുണ്ടയതോടെ മെഡിക്കൽ കോളജിന് ഒരു ആശുപത്രി ബ്ലോക്കാണ് നഷ്ടമായത്. അവിടെയുള്ള രോഗികളെയെല്ലാം എംസിഎച്ചിലേക്ക് മാറ്റി. തുടർന്ന് സ്ഥല സൗകര്യം കുറയുകയും രോഗികളുടെ എണ്ണം വർധിക്കുകയും ചെയ്തതോടെ മുൻപത്തേതിലും കൂടുതൽ പേർ തറയിൽ കിടക്കേണ്ട അവസ്ഥയാണ്.
13 വാർഡുകളുള്ള മെഡിസിൻ വാർഡുകളിലാണ് ഏറ്റവുമധികം രോഗികളെത്തുന്നത്. എല്ലുരോഗ വിഭാഗം, സർജറി വാർഡുകളിലും രോഗികൾ വർധിച്ചു.
ഇത്തവണ കാലവർഷം നേരത്തെ ആരംഭിച്ചതിനാൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാവാത്തതിനാൽ മാലിന്യ നിർമാർജനം കൃത്യമായി നടന്നിട്ടില്ല. കോവിഡ് പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി സന്ദർശിക്കുന്നവരും പ്രായമായവരും കുട്ടികളും മാസ്‌ക് ധരിക്കണം.
അത്യാഹിത വിഭാഗം എംസിഎച്ചിലെ പഴയ കാഷ്വൽറ്റിയിലേക്ക് മാറ്റിയതോടെ രോഗികളും കൂട്ടിരിപ്പുകാരും നിന്നു തിരിയാൻ ഇടമില്ലാതെ നട്ടം തിരിയുന്നു.
മുൻപ് അനുബന്ധ മെഡിസിൻ വാർഡായി ഇത് ഉപയോഗിച്ചപ്പോൾ രോഗങ്ങൾ വർധിക്കുന്ന മഴക്കാലത്ത് രോഗികൾക്ക് നിലത്ത് കിടക്കുന്നതിൽ നിന്ന് ആശ്വാസം ലഭിച്ചിരുന്നു.
മഴയും കാറ്റും ശക്തമായതോടെ അപകടത്തിൽപെട്ട് എത്തുന്ന കേസുകൾ അത്യാഹിത വിഭാഗത്തിൽ വർധിച്ചിട്ടുണ്ട്. കാഷ്വൽറ്റിയിൽ ശസ്ത്രക്രിയാ കേസുകൾ കൂടുന്നതിനാൽ തിയ്യേറ്റർ കിട്ടാത്ത അവസ്ഥയിൽ അടിയന്തരമല്ലാത്ത കേസുകൾ നീട്ടിവയ്ക്കുന്നുണ്ട്.