Trending

പ്രഭാത വാർത്തകൾ 2025 ജൂൺ 8 ഞായർ 1200 എടവം 25 ചോതി 1446 ദുൽഹിജ്ജ 11


◾ 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് ഇനി ബീഹാറിലും, അതുപോലെ ബിജെപി പരാജയപ്പെടാന്‍ സാധ്യതയുള്ള മറ്റിടങ്ങളിലും ഇനിയും ആവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരം 'മാച്ച് ഫിക്‌സഡ്' തിരഞ്ഞെടുപ്പുകള്‍ ഏതൊരു ജനാധിപത്യത്തിനും അപകടകരമാണെന്നും ദേശീയ ദിനപത്രത്തില്‍ വന്ന ലേഖനത്തില്‍ രാഹുല്‍ ഗാന്ധി കുറിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആരോപണം ബാലിശമാണെന്നും പരീക്ഷയില്‍ തോറ്റ കുട്ടിയുടേതിന് തുല്യമാണെന്നും ബിജെപി ആരോപിച്ചു.

◾ 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍മാരില്‍ നിന്ന് അനുകൂലമല്ലാത്ത വിധി ഉണ്ടായാല്‍, പക്ഷപാതപരമാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് തികച്ചും അസംബന്ധമാണെന്നും കമ്മീഷന്‍ പ്രതികരിച്ചു.  

◾ 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിലനില്‍ക്കെ തിരഞ്ഞെടുപ്പ് കമ്മീഷനോട് വീണ്ടും ചോദ്യമായി രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ഭരണഘടനാസ്ഥാപനമാണെന്നും പേരോ ഒപ്പോ ഇല്ലാത്ത കുറിപ്പ് പുറത്തുവിടുന്നത് ഗൗരവമേറിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള മാര്‍ഗമല്ലെന്നും രാഹുല്‍ എക്‌സില്‍ കുറിച്ചു. നിങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ലെങ്കില്‍, തന്റെ ലേഖനത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി അത് തെളിയിക്കണമെന്നും മഹാരാഷ്ട്രയിലെയടക്കം ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍പ്പട്ടിക ലഭ്യമാക്കണമെന്നും പോളിങ് ബൂത്തുകളിലെ വൈകീട്ടത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

◾ കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവ് വെള്ളക്കട്ടയിലാണ് സംഭവം. സുരേഷ് , ശോഭ ദമ്പതികളുടെ മകനും മണിമൂളി സികെഎച്ച്എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ജിത്തു എന്ന് വിളിക്കുന്ന അനന്തുവാണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കളായ അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

◾ പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി യുഡിഎഫ്. റോഡ് ഉപരോധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. അനധികൃതമായി കെണിവെക്കാന്‍ കെഎസ്ഇബി ഒത്താശ ചെയ്യുന്നുവെന്നും വിദ്യാര്‍ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ മറുപടി പറയണമെന്നുമാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്.

◾ വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15കാരന്‍ മരിച്ച സംഭവം ഗവണ്‍മെന്റ് സ്പോണ്‍സേഡ് മര്‍ഡറാണെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ഷൗക്കത്ത്. കെഎസ്ഇബിയുടെ അനുവാദത്തോടുകൂടി നടക്കുന്ന സംഭവങ്ങളാണിതെന്നും വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് അനന്തുവെന്നും ഷൗക്കത്ത് പറഞ്ഞു

◾ വഴിക്കടവില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കെണിയില്‍ നിന്നാണെന്നും വനംവകുപ്പിനോ സര്‍ക്കാറിനോ പങ്കില്ലെന്നും വനം മന്ത്രി എ.കെ. ശശീന്ദ്രന്‍. അപകടം നടന്നത് ഖേദകരമാണെന്നും സംഭവത്തെ രാഷ്ട്രീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ചിലര്‍ സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നതെന്നും സംഭവം അന്വേഷിക്കുമെന്നും വനംവകുപ്പിന് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

◾ അതിരപ്പിള്ളിയില്‍ ജനവാസ മേഖലയില്‍ പുലികള്‍ ഇറങ്ങി. ഓയില്‍ പാം എസ്റ്റേറ്റിലെ ചെക്ക് പോസ്റ്റിന് സമീപമാണ് വീണ്ടും പുലികള്‍ ഇറങ്ങിയത്. രണ്ടു പുലികളുടെ സാന്നിധ്യമാണ്. സംശയിക്കുന്നത്. ഇതോടെ പ്രദേശവാസികള്‍ ആശങ്കയിലായിരിക്കുകയാണ്.

◾ മലപ്പുറം കൂരിയാട്ടെ ദേശീയപാത തകര്‍ച്ചയുമായി ബന്ധപ്പെട്ട് എന്‍എച്ച്എഐ കേരള റീജ്യണല്‍ മേധാവി ബിഎല്‍ മീണയെ സ്ഥലം മാറ്റി. പകരം ചുമതലയില്‍ ജാര്‍ഖണ്ഡ് ഡിവിഷനിലെ എകെ മിശ്രയെ കേരള റീജ്യണല്‍ മേധാവിയായി നിയമിച്ചു.

◾ അര്‍ജന്റീന ടീം ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ കേരളത്തില്‍ എത്തിയേക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ടീമിനെ എത്തിക്കാനായി സ്‌പോണ്‍സര്‍മാര്‍ പണം അടച്ചെന്നും അര്‍ജന്റീന ടീം മാനേജ്‌മെന്റ് കേരളത്തില്‍ എത്തിയതിനു ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കായിക മന്ത്രി വ്യക്തമാക്കി.

◾ രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദത്തില്‍ പ്രിഷേധമുയര്‍ത്തിയ കൃഷിവകുപ്പുമന്ത്രി പി. പ്രസാദിന്റെ ആലപ്പുഴ ചാരുംമൂട്ടിലെ വസതിയിലേക്ക് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. പിന്നാലെ ബിജെപി-സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായത് സംഘര്‍ഷത്തിന് വഴിവെച്ചു. ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുന്നുണ്ടെന്ന് മനസ്സിലാക്കി സിപിഐ പ്രവര്‍ത്തകരും സമീപത്ത് നിലയുറപ്പിച്ചിരുന്നു. പ്രതിഷേധക്കാര്‍ ഭാരതാംബയുടെ ചിത്രം വെച്ച് പുഷ്പങ്ങള്‍ സമര്‍പ്പിക്കാനൊരുങ്ങിയത് ബിജെപി-സിപിഐ സംഘര്‍ഷത്തിലേക്ക് കടക്കുകയായിരുന്നു.

◾ കേരളത്തില്‍ ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരിത്തിലെത്തുമെന്നും മുഖ്യമന്ത്രി ആരെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പിണറായി തന്നെ തുടരുമോയെന്ന് പറയാനാകില്ലെന്നും മന്ത്രിസഭയില്‍ ഇനി മുഖം മിനുക്കലുണ്ടാകില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

◾ ഉപതെരഞ്ഞെടുപ്പിന്റെ പോരാട്ടച്ചൂടിലായ നിലമ്പൂരിലേക്ക് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും എത്തുന്നു. നിലമ്പൂര്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിക്കുന്ന മഹാ കുടുംബ യോഗങ്ങള്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ഉദ്ഘാടനം ചെയ്യും.

◾ സാബു എം ജേക്കബിന്റെ കിറ്റക്‌സിനെ ആന്ധ്രയിലേക്ക് ക്ഷണിച്ച് ആന്ധ്രാ ടെക്സ്റ്റൈല്‍ മന്ത്രി സവിത. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നിര്‍ദേശപ്രകാരമാണ് എറണാകുളത്തെ കിറ്റക്സ് പ്ലാന്റില്‍ എത്തിയതെന്നും കിറ്റക്സിനെ ആന്ധ്രയിലേക്ക് കൊണ്ടുപോവുകയാണ് ലക്ഷ്യമെന്നും സന്ദര്‍ശനത്തില്‍ വളരെ തൃപ്തി തോന്നിയെന്നും മന്ത്രി സവിത പ്രതികരിച്ചു. നിക്ഷേപം സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്ക് സാബു എം ജേക്കബിനോട് നേരിട്ട് ആന്ധ്രയിലെത്താനും മന്ത്രി ആവശ്യപ്പെട്ടു.

◾ ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസില്‍ ഇഡിക്കെതിരെ ആരോപണവുമായി പരാതിക്കാരന്‍ അനീഷ് ബാബു. ശേഖര്‍കുമാര്‍ യാദവിനെ അനുകൂലിച്ച് മൊഴി നല്‍കാന്‍ സമ്മര്‍ദമുണ്ടായി എന്നും കേസില്‍ ശേഖര്‍കുമാര്‍ യാദവുമായി നേരിട്ട് ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമം നടത്തിയെന്നും അനീഷ് പറയുന്നു. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കമാണ് ഇതെന്നും കേസില്‍ കരുവാകാതെ ഒഴിഞ്ഞുപോകാനും ഒരു മലയാളി ഉദ്യോഗസ്ഥന്‍ പറഞ്ഞെന്നും അനീഷ് ബാബു വെളിപ്പെടുത്തി.

◾ മകള്‍ ദിയയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ പരാതി നല്‍കിയതിനു പിന്നാലെ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കേസെടുത്ത് പൊലീസ്. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കൃഷ്ണകുമാറിന്റെ പരാതിയില്‍ പൊലീസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു. 

◾ സ്ഥാപനത്തിലെ ജീവനക്കാരായ മൂന്നുപേര്‍ക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ തട്ടിപ്പിനിരയായവരുടെ പിന്തുണ തേടി സ്ഥാപന ഉടമയും നടന്‍ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. തട്ടിപ്പിനിരയായവര്‍ തെളിവുകള്‍ പൊലീസിന് കൈമാറണമെന്ന് ദിയ കൃഷ്ണ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ അഭ്യര്‍ത്ഥിച്ചു. തട്ടിപ്പിനിരയായവര്‍ തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ കേസ് നല്‍കണമെന്നും ദിയ കൃഷ്ണ ലൈവില്‍ പറഞ്ഞു.

◾ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കൃഷ്ണകുമാറിന്റെ കുടുംബം. മകളുടെ കടയിലെ ജീവനക്കാര്‍ പണം എടുത്തതായി സമ്മതിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിട്ടുള്ളത്. 40,000 രൂപ വരെ ഒരാള്‍ എടുത്തെന്ന് ജീവനക്കാര്‍ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇതിലുള്ളത്. കൃഷ്ണകുമാറിന്റെ മകളായ അഹാനയുടെ നേതൃത്വത്തില്‍ ജീവനക്കാരെ ചോദ്യം ചെയ്യുന്നതാണ് ദൃശ്യം.

◾ കോട്ടയത്തെ എയ്ഡഡ് സ്‌കൂളിലെ റദ്ദാക്കിയ നിയമനം പുനസ്ഥാപിക്കാന്‍ അധ്യാപകരില്‍ നിന്ന് കോഴ വാങ്ങിയ ഇടനിലക്കാരന്‍ പിടിയില്‍. കോഴിക്കോട് വടകര സ്വദേശി റിട്ടയേഡ് അധ്യാപകന്‍ വിജയനാണ് കൊച്ചിയില്‍ വച്ച് കോട്ടയം വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്. ഒന്നരലക്ഷം രൂപയും വിജിലന്‍സ് ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

◾ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണ പിളളയ്ക്ക് യാത്രാമൊഴി. സംസ്‌കാര ചടങ്ങുകള്‍ ശാന്തികവാടത്തില്‍ പൂര്‍ത്തിയായി. കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

◾ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ഷൈന്‍ ടോം ചാക്കോയെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഷൈന്റെ പരിക്ക് ഗൗരവമല്ലെന്നും ചെറിയ ശസ്ത്രക്രിയയുടെ ആവശ്യമേയുള്ളൂവെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തില്‍ ഷൈനിന്റെ പിതാവ് സി പി ചാക്കോ (70) മരിച്ചിരുന്നു. നാളെ രാവിലെ 10.30ന് തൃശ്ശൂര്‍ മുണ്ടൂര്‍ കര്‍മല മാതാ പള്ളിയിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം.

◾ ഇടുക്കി ഇരട്ടയാറില്‍ കോണ്‍ഗ്രസ്സ് പഞ്ചായത്ത് അംഗത്തിന്റെ കടയില്‍ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടിച്ചു. ഉപ്പുകണ്ടം ആലേപുരക്കല്‍ എസ് രതീഷിന്റെ കടയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാള്‍ ഇരട്ടയാര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് അംഗമാണ്. ഒഡീഷ സ്വദേശികളായ സമീര്‍ ബെഹ്‌റ, ലക്കി നായക് എന്നിവരാണ് പിടിയിലായ മറ്റ് രണ്ട് പേര്‍.

◾ തൃശ്ശൂര്‍ ഐനിക്കാട് മുള്ളൂര്‍ കായലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അടാട്ട് സ്വദേശി പ്രസാദിനെയാണ് കായലില്‍ പൊന്തി കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയതത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

◾ ഇടുക്കി കൊമ്പൊടിഞ്ഞാലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വെന്തുമരിച്ച കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് തുടക്കമിട്ട് അന്വേഷണ സംഘം. പ്രദേശവാസിയുടെ മൊബൈല്‍ ഫോണും ലാപ്ടോപും ശാസ്ത്രീയ പരിശോധനക്കായി അന്വേഷണ സംഘം ശേഖരിച്ചു. കഴിഞ്ഞ മാസം 9നാണ് ഇടുക്കി കൊമ്പൊടിഞ്ഞാല്‍ സ്വദേശി ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരെ വീടിന് തീപിടിച്ച് വെന്തുമരിച്ച നിലയില്‍ കണ്ടെത്തിയത്.

◾ രാജ്യത്ത് ഇന്നലെ വരെ 5,755 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 1806 കോവിഡ് കേസുകളുള്ള കേരളമാണ് ഏറ്റവുമധികം കോവിഡ് രോഗികളുള്ള സംസ്ഥാനം. തൊട്ടുപിന്നാലെ ഗുജറാത്ത്- 717, ഡല്‍ഹി- 665 വെസ്റ്റ് ബംഗാള്‍- 622 എന്നിങ്ങനെയാണ് കോവിഡ് കേസുകള്‍.

◾ ആര്‍സിബിയുടെ വിജയാഘോഷത്തിനിടെ 11 പേര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ തലത്തിലും നടപടി. കര്‍ണാക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ കെ. ഗോവിന്ദരാജുവിനെ പുറത്താക്കുകയും രഹസ്യാന്വേഷണ വിഭാഗം മേധാവി ഹേമന്ത് നിംബാല്‍ക്കറെ സ്ഥലം മാറ്റുകയും ചെയ്തു. കെ. ഗോവിന്ദരാജുവാണ് ആര്‍സിബി വിജയാഘോഷം നടത്താന്‍ മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തിയ പ്രധാന വ്യക്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

◾ ഐപിഎല്‍ കിരീടം നേടിയ ആര്‍സിബി ടീമിനെ സ്വീകരിക്കാനുള്ള ആഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച 11 പേരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ഉയര്‍ത്തി കര്‍ണാടക സര്‍ക്കാര്‍. നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന് വിമര്‍ശനം ബിജെപി ഉന്നയിച്ചിരുന്നു. ഇതോടെയാണ് നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സഹായം 25 ലക്ഷം രൂപയാക്കി ഉയര്‍ത്തിയത്.

◾ സിന്ധുനദിയുടെ പ്രധാന ഉപനദികളിലെ ജലം രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തിരിച്ചുവിടാന്‍ കനാല്‍ നിര്‍മിക്കുന്ന പദ്ധതിയുമായി ഇന്ത്യ. ചെനാബ് നദിയിലെ വെള്ളം തിരിച്ചുവിടാന്‍ ലക്ഷ്യമിട്ടുള്ള ചെനാബ്-രവി-ബിയാസ്-സത്‌ലജ് ലിങ്ക് കനാല്‍ പദ്ധതിയുടെ നിര്‍മ്മാണത്തിനായി ഇന്ത്യ സാധ്യതാ പഠനം ആരംഭിച്ചു.

◾ ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പഹല്‍ഗാമിലെ കൊലയാളികള്‍ എവിടെയെന്ന ചോദ്യം ആവര്‍ത്തിച്ച് പ്രതിപക്ഷം. അതിനിടെ, നദീജല കരാര്‍ പുനഃസ്ഥാപിക്കണം എന്ന് വീണ്ടും അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍ ജലശക്തി മന്ത്രാലയത്തിന് കത്ത് നല്‍കി. കൃഷിയേയും, കുടിവെള്ള വിതരണത്തെയും ബാധിക്കുന്നുവെന്നാണ് കത്തില്‍ പറയുന്നത്. വിഷയത്തില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

◾ ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 114 വിമാനങ്ങളുടെ സര്‍വീസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. ദിവസവുമുള്ള വിമാന സര്‍വീസുകളുടെ 7.5 ശതമാനമാണിത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി റണ്‍വേ അടച്ചിടുന്നതിനാല്‍ ജൂണ്‍ 15 മുതല്‍ സര്‍വീസുകള്‍ റദ്ദാക്കുമെന്നാണ് വിമാനത്താവള ഓപ്പറേറ്ററായ ഡിഐഎഎല്‍ അറിയിച്ചത്.

◾ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാനുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്റെ യുഎസ് സന്ദര്‍ശനം വിജയകരമെന്ന് നിഗമനം. ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദിനെതിരെ നടപടിയെടുക്കാനും രാജ്യത്തെ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനും പാക് സംഘത്തോട് യുഎസ് ആവശ്യപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

◾ ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് വധഭീഷണി. രേഖ ഗുപ്തയെ കൊല്ലുമെന്ന് പറഞ്ഞുള്ള ഫോണ്‍ കോള്‍ ഗാസിയാബാദ് പൊലീസിനാണ് ലഭിച്ചത്. ഫോണ്‍ വിളിച്ചയാളെ പൊലീസ് പിടികൂടി. മദ്യലഹരിയിലാണ് പ്രതി ഫോണ്‍ വിളിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.ശ്ലോക് തിവാരി എന്ന 25കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

◾ തൊഴില്‍ സമയം കൂട്ടി ആന്ധ്ര പ്രദേശ് തൊഴില്‍ ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നു. കുറഞ്ഞ ജോലി സമയം 10 മണിക്കൂറാക്കും. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിനും എന്നാണ് വിശദീകരണം. പരമാവധി 9 മണിക്കൂര്‍ വരെ ജോലിസമയം എന്ന നിയമമാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ 10 മണിക്കൂറാക്കി കൂട്ടുന്നത്.

◾ ബെംഗളൂരുവില്‍ പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കണ്ടെത്തിയ സംഭവത്തില്‍ എല്ലാ പ്രതികളും പിടിയില്‍. ബിഹാര്‍ സ്വദേശികളാണ് പിടിയിലായത്. ഏഴ് പേരെ പിടികൂടിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.പ്രതികള്‍ ബിഹാറിലെ നവാദ ജില്ലയില്‍ നിന്നുള്ളവരാണ്. ഇവരുടെ പേരുവിവരം പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. വേറെ എവിടെയോ വച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സ്യൂട്ട്കേസിലാക്കി ട്രെയിനില്‍ കയറ്റിക്കൊണ്ട് വന്ന് എറിയുകയായിരുന്നുവെന്ന് ബെംഗളൂരു റൂറല്‍ എസ് പി സി കെ ബാബ പറഞ്ഞു.

◾ ഉത്തരാഖണ്ഡിലെ ഗുപ്തകാശിയില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ അടിയന്തരമായി റോഡില്‍ ലാന്‍ഡ് ചെയ്തു. പൈലറ്റിന്റെ സമയോചിതമായ ഇടപ്പെടലിലൂടെ വന്‍ അപകടം ഒഴിവായി. കേദാര്‍നാഥിലേക്ക് തീര്‍ഥാടകരുമായി പോകുകയായിരുന്ന ഹെലികോപ്റ്ററാണ് യന്ത്രതകരാര്‍ മൂലം ഹൈവേയില്‍ അടിയന്തര ലാന്‍ഡിങ്. നടത്തിയത്. ഹെലികോപ്റ്റര്‍ ഇറങ്ങിയതോടെ ഇതിനടിയില്‍പ്പെട്ട പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ന്നു.

◾ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കേസുകളില്‍ നീതിയുക്തമായ വിചാരണ ഉറപ്പാക്കുകയാണെങ്കില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നത് പരിഗണിക്കുമെന്ന് യുകെയിലുള്ള വ്യവസായി വിജയ് മല്യ. പോഡ്കാസ്റ്റര്‍ രാജ് ഷമാനിയുമായി നാല് മണിക്കൂര്‍ നീണ്ട അഭിമുഖത്തിലാണ് വിജയ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്.

◾ ഓപ്പറേഷന്‍ സിന്ദൂറില്‍ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ദൗര്‍ബല്യം തുറന്നുകാട്ടപ്പെട്ടതിന് പിന്നാലെ പുതിയ സംവിധാനങ്ങള്‍ തേടി പാകിസ്താന്‍. മുസാദിക് മാലിക് എന്ന മന്ത്രിയാണ് മാധ്യമങ്ങള്‍ക്കും അമേരിക്കയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മുന്നില്‍വെച്ച് നൂതനപ്രതിരോധ സംവിധാനങ്ങള്‍ വേണമെന്ന അമേരിക്കയോട് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 13-അംഗ പാക് പ്രതിനിധിസംഘത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെയാണ് സംഭവം.

◾ അമേരിക്കന്‍ ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കലുള്ള പ്രമുഖരുടെ സെക്‌സ് ടേപ്പുകളില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരുമുണ്ട് എന്ന ആരോപണത്തില്‍നിന്ന് പിന്‍വാങ്ങി സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക്. ഇതുമായി ബന്ധപ്പെട്ട് എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് മസ്‌ക് പിന്‍വലിച്ചു.

◾ വരുന്ന തിരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളെ ഇലോണ്‍ മസ്‌ക് പന്തുണച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുെമന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കുമായുള്ള ബന്ധം അവസാനിച്ചുവെന്ന് കരുതുന്നുവെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യത്തിന് ട്രംപിന്റെ മറുപടി.

◾ എലോണ്‍ മസ്‌കും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ചൂടേറിയ ആരോപണ-പ്രത്യാരോപണങ്ങള്‍ക്കിടെ എലോണ്‍ മസ്‌കിന് രാഷ്ട്രീയ അഭയം നല്‍കാമെന്ന വാഗ്ദാനവുമായി റഷ്യ. സ്റ്റേറ്റ് ഡുമ കമ്മിറ്റി ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും നിയമസഭാംഗവുമായ ദിമിത്രി നോവിക്കോവാണ് മസ്‌കിന് അഭയ വാഗ്ദാനം നല്‍കിയതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ട് ചെയ്തു.

◾ യുക്രൈനെതിരേ ആക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈനിലെ വിവിധ പ്രദേശങ്ങളില്‍ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ റഷ്യ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവിലും റഷ്യ വന്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.

◾ ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ വീറും വാശിയും നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ബെലാറൂസിന്റെ ലോക ഒന്നാം നമ്പര്‍ താരം അരീന സബലേങ്കയെ തോല്‍പ്പിച്ച് അമേരിക്കന്‍ താരം കൊക്കോ ഗോഫ് കിരീടമുയര്‍ത്തി. സെറീന വില്ല്യംസിന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ യുഎസ് താരമാണ് കോകോ ഗോഫ്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് ഗോഫ് ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ചത്.

◾ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം യാനിച്ച് സിന്നര്‍ നിലവിലെ ചാംപ്യന്‍ കാര്‍ലോസ് അല്‍ക്കാറസിനെ നേരിടും. മുന്‍ ചാംപ്യന്‍ നോവാക് ജോക്കോവിച്ചിനെ തോല്‍പ്പിച്ചാണ് ഇറ്റാലിയന്‍ താരം സിന്നര്‍ ഫൈനലില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് സെര്‍ബിയന്‍ താരം തോല്‍ക്കുകയായിരുന്നു.

◾ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പുറത്തായതിന് പിന്നാലെ വിരമിക്കല്‍ സൂചന നല്‍കി സെര്‍ബിയന്‍ ഇതിഹാസ താരം നൊവാക് ജോക്കോവിച്ച്. ഒരുപക്ഷേ ഫ്രഞ്ച് ഓപ്പണിലെ തന്റെ അവസാനമത്സരമായിരിക്കും ഇതെന്ന് മത്സരശേഷം ജോക്കോ പ്രതികരിച്ചു.

◾ നോര്‍വേ ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം നോര്‍വെയുടെ തന്നെ മാഗ്നസ് കാള്‍സന്‍ നിലനിര്‍ത്തി. അവസാന റൗണ്ടില്‍ ഇന്ത്യന്‍ ലോക ചെസ് ചാമ്പ്യന്‍ ഡി. ഗുകേഷ്, ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ടതോടെയാണ് കാള്‍സന് കിരീടം സ്വന്തമായത്. കാള്‍സന്റെ ഏഴാം നോര്‍വേ ചെസ് ചാമ്പ്യന്‍ഷിപ്പ് നേട്ടമാണിത്. ഫാബിയാനോ കരുവാനയോട് പരാജയപ്പെട്ട ഡി. ഗുകേഷിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

◾ അമേരിക്കന്‍ കമ്പനിയായ വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാര്‍ട്ടിന് ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി. ഫ്‌ളിപ്കാര്‍ട്ട് പ്ലാറ്റ്‌ഫോമിലെ കസ്റ്റമേഴ്‌സിനും വില്‍പ്പനക്കാര്‍ക്കും നേരിട്ട് വായ്പ അനുവദിക്കാന്‍ ഇത് വഴി സാധിക്കും. ബാങ്കുകളുമായും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായും പങ്കാളിത്തത്തിലേര്‍പ്പെട്ടുകൊണ്ടാണ് ഇതുവരെ ഫ്‌ളിപ്കാര്‍ട്ട് വായ്പകള്‍ അനുവദിച്ചിരുന്നത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയും ഫിന്‍ടെക് ആപ്പായ സൂപ്പര്‍ ഡോട്ട് മണി വഴിയുമാണ് വായ്പ സേവനങ്ങള്‍ നല്‍കുന്നത്. രാജ്യത്ത് ആദ്യമായാണ് ഇ-കൊമേഴ്‌സ് കമ്പനിക്ക് ലൈസന്‍സ് ലഭിക്കുന്നത്. ആക്‌സിസ് ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക്, ക്രെഡിറ്റ് സെയ്‌സണ്‍ എന്നിവരുമായുള്ള പങ്കാളിത്തത്തിലൂടെയാണ് നിലവില്‍ ഫ്‌ളിപ് കാര്‍ട്ട് വായ്പകള്‍ നല്‍കുന്നത്. ലൈസന്‍സ് ലഭിച്ചതോടെ വരും മാസങ്ങളില്‍ തന്നെ സ്വന്തം വായ്പാ പദ്ധതികള്‍ ആരംഭിക്കാനാകും. സിംഗപ്പൂരില്‍ നിന്ന് കമ്പനിയുടെ ആസ്ഥാനം ഇന്ത്യയിലേക്ക് മാറ്റുന്നതിന്റെയും പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം.

◾ കല്യാണി പ്രിയദര്‍ശനും നസ്ലെനും കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര' എന്നാണ് ചിത്രത്തിന്റെ പേര്. സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് കല്യാണി ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. കല്യാണി പ്രിയദര്‍ശനോടൊപ്പം നസ്ലെനേയും പോസ്റ്ററില്‍ കാണാം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏഴാം ചിത്രം കൂടിയാണ് ലോക. ഇതിനായി കല്യാണി മാര്‍ഷ്യല്‍ ആര്‍ട്സ് അഭ്യസിച്ചിരുന്നു. അരുണ്‍ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ലോകയുടെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയായിരുന്നു. ചിത്രീകരണം 94 ദിവസങ്ങളിലായിട്ടായിരുന്നു പൂര്‍ത്തീകരിച്ചത്. ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, ശാന്തി ബാലചന്ദ്രന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ എത്തുന്നുണ്ട്.

◾ ഗംഭീര ഓണപ്പണിങ് കലക്ഷന്‍ സ്വന്തമാക്കി മോഹന്‍ലാല്‍-അന്‍വര്‍ റഷീദ് ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'ഛോട്ടാ മുംബൈ'. റീറിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കലക്ഷനാണ്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളില്‍ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. അവയില്‍ നിന്നാണ് ഇത്രയും മികച്ച പ്രതികരണം ചിത്രം നേടിയത്. ജൂണ്‍ ആറിനാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. അഡ്വാന്‍സ് ബുക്കിങ്ങിന് നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നു ലഭിച്ചത്. പുത്തന്‍ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നു. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി.പി.നായരമ്പലം ആയിരുന്നു. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജു, അജയചന്ദ്രന്‍ നായര്‍, രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോര്‍ കെ ഡോള്‍ബി അറ്റ്മോസില്‍ റീമാസ്റ്ററിങ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷന്‍ റസല്യൂഷന്‍ ഫോര്‍മാറ്റിലുള്ള ചിത്രമാണിത്.

◾ ചെറിയ മാറ്റങ്ങളോടെ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ 2025 വി-സ്ട്രോം 800 ഡിഇ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. ഏറ്റവും പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഇപ്പോള്‍ ഒബിഡി2ബി കംപ്ലയിന്റ് മോഡലാണ്. അതേസമയം മോഡലിന് കൂടുതല്‍ ശ്രദ്ധേയമായ രൂപം നല്‍കുന്ന പുതിയ നിറങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എക്സ്-ഷോറൂം വില 10.30 ലക്ഷം രൂപയായി മാറ്റമില്ലാതെ തുടരുന്നു. 776 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് പ്രവര്‍ത്തിക്കുന്നത്. ഈ എഞ്ചിന്‍ 8,500 ആര്‍പിഎമ്മില്‍ 83.1 ബിഎച്പി പവറും 6,800 ആര്‍പിഎമ്മില്‍ 78 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 20 ലിറ്റര്‍ ഇന്ധന ടാങ്ക് സജ്ജീകരിച്ചിരിക്കുന്നു. ഇത് ദീര്‍ഘദൂര റേഞ്ച് വാഗ്ദാനം ചെയ്യുന്നു, കൂടാതെ സുസുക്കി ഇന്റലിജന്റ് റൈഡ് സിസ്റ്റം, റൈഡിംഗ് മോഡുകള്‍, ഒരു പ്രത്യേക 'ഗ്രാവല്‍' മോഡ് ഉള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍, റൈഡ്-ബൈ-വയര്‍, ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍, സ്വിച്ചബിള്‍ എബിഎസ്, ലോ-ആര്‍പിഎം അസിസ്റ്റ്, സുസുക്കി ഈസി സ്റ്റാര്‍ട്ട് സിസ്റ്റം എന്നിവ ഉള്‍പ്പെടുന്ന നിരവധി ഇലക്ട്രോണിക് സഹായങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

Post a Comment

Previous Post Next Post