Trending

പ്രഭാത വാർത്തകൾ* 2025 ജൂൺ 23 തിങ്കൾ 1200 മിഥുനം 9 കാർത്തിക 1446 ദുൽഹിജ്ജ 26


◾ നിലമ്പൂര്‍ ഇന്ന് മനസ്സുതുറക്കും. കേരളം ഉറ്റുനോക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. ചുങ്കത്തറ മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങും. 8.30ന് ആദ്യ സൂചനകള്‍ ലഭിക്കും. പോസ്റ്റല്‍, സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകള്‍ എണ്ണും. അപ്രതീക്ഷിതമായ അടിയൊഴുക്കുകളൊന്നുമില്ലെങ്കില്‍ പതിനായിരം വോട്ടിനെങ്കിലും ജയിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എം. സ്വരാജിന് ലഭിച്ച ജനകീയപിന്തുണയാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പതിനായിരം വോട്ടെങ്കിലും പിടിച്ചാല്‍ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി.വി. അന്‍വര്‍ കരുതുന്നത്. കഴിഞ്ഞതവണത്തെ 8500 എന്ന അക്കത്തെ പതിനായിരം കടത്താനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ ശ്രമം.

◾ നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് മൂന്നാം സ്ഥാനത്താകുമെന്ന് പി.വി.അന്‍വര്‍. യുഡിഎഫ് പക്ഷത്തുനിന്ന് പതിനായിരം വോട്ടുകള്‍ സ്വരാജ് പക്ഷത്തേക്ക് പോയെന്നും ആര്യാടന്‍ ഷൗക്കത്ത് വിരുദ്ധ വോട്ടുകളാണ് സ്വരാജിന് പോയതെന്നും ആ വോട്ടുകള്‍ തനിക്ക് കിട്ടേണ്ടവയായിരുന്നുവെന്നും ഇതോടെ ആര്യാടന്‍ ഷൗക്കത്ത് മൂന്നാം സ്ഥാനത്താകുമെന്നും സ്വരാജ് രണ്ടാം സ്ഥാനത്തെത്തുമെന്നും പി.വി. അന്‍വര്‍ പറഞ്ഞു. തനിക്ക് ജയിക്കാന്‍ കഴിയില്ലെന്ന ചര്‍ച്ചയുടെ ഫലമായി തനിക്ക് കിട്ടേണ്ട വോട്ടുകളില്‍നിന്ന് പതിനായിരത്തോളം വോട്ടുകള്‍ സ്വരാജിന്റെ പെട്ടിയിലെത്തിയിട്ടുണ്ടെന്നും തന്നെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണെന്നും തോറ്റമ്പിക്കടന്ന സ്വരാജിന് ഓക്സിജന്‍ കൊടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയെന്നും അന്‍വര്‍ വ്യക്തമാക്കി.

◾ ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ നടന്ന അമേരിക്കയുടെ ആക്രമണം ഇറാന്‍ ആണവോര്‍ജ സമിതി സ്ഥിരീകരിച്ചു. ഫോര്‍ദോ, നതാന്‍സ്, ഇസ്ഹാന്‍ എന്നീ കേന്ദ്രങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നുമാണ് ഇറാന്‍ ആണവോര്‍ജ സമിതി വ്യക്തമാക്കിയിരിക്കുന്നത്.
◾ അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാനിയന്‍ ആണവോര്‍ജ്ജ കേന്ദ്രങ്ങളില്‍ നിന്ന് റേഡിയേഷന്‍ ചോര്‍ച്ചയുണ്ടാകുമോയെന്ന ആശങ്ക ശക്തം. ഇത് വരെ ആണവവികരണ തോതില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ അറിയിപ്പ്. എന്നാല്‍ ആണവകേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും ഇരുരാജ്യങ്ങളും ഏക്കാലവും ഓര്‍മിക്കുന്ന പ്രത്യാഘാതമുണ്ടാകുമെന്നുമാണ് ഇറാന്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

◾ സമാധാനത്തിലേക്ക് എത്താന്‍ തയ്യാറാകാത്ത പക്ഷം മറ്റ് ലക്ഷ്യ കേന്ദ്രങ്ങള്‍ കൂടി ആക്രമിക്കപ്പെടുമെന്ന് ഇറാന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ സമാധാന ശ്രമങ്ങള്‍ ഉടന്‍ നടത്തിയില്ലെങ്കില്‍ വീണ്ടും ആക്രമിക്കുമെന്നും കഴിഞ്ഞ എട്ട് ദിവസങ്ങളില്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ ദുരിതമാണ് കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ ആക്രമണത്തിന് പിന്നാലെ ട്രംപ് വിശദമാക്കിയത്. ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്.

◾ അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ പേരടക്കമുള്ള കൂടുതല്‍ വിവരങ്ങല്‍ പുറത്തുവിട്ട് പെന്റഗണ്‍. ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍ എന്ന പേരില്‍ അതീവരഹസ്യമായിട്ടാണ് ഇറാനിലെ ആക്രമണം നടപ്പാക്കിയതെന്ന് പെന്റഗണ്‍ വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കയുടെ വ്യോമസേന ജനറല്‍ ഡാന്‍ കെയ്ന്‍ വ്യക്തമാക്കി.
◾ ഇറാനെ ആക്രമിച്ച അമേരിക്കന്‍ നടപടി അപകടകരമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. അങ്ങേയറ്റത്തെ ആശങ്കയുണ്ടാക്കുന്ന നടപടിയാണ് അമേരിക്കയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നും ഇത് ആണവ നിര്‍വ്യാപന കരാറുകളെ ബാധിക്കുമെന്ന മുന്നറിയിപ്പും അന്റോണിയോ ഗുട്ടറസ് നല്‍കി. എന്നാല്‍ ഇറാനെ നേരിട്ടാക്രമിച്ച അമേരിക്കയുടെ നടപടി ധീരമായ ഇടപെടലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചത്.

◾ ഇറാന്റെ ആണവസമ്പുഷ്ടീകരണശേഷി ഇല്ലാതാക്കാനും ആണവഭീഷണി തടയാനുമാണ് ഇറാനുനേരേ ആക്രമണം നടത്തിയതെന്ന് യുഎസ് വക്താവ് യുഎന്‍ സുരക്ഷാ കൗണ്‍സിലിനെ അറിയിച്ചു. ഇറാനിലെ ആണവകേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണം ചര്‍ച്ചചെയ്യാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വിളിച്ച യോഗത്തിലാണ് യുഎസ് വക്താവ് ദൊറോത്തി ഷെഹയുടെ വിശദീകരണം. അതേസമയം അമേരിക്കക്കാര്‍ക്ക് നേരേയോ അമേരിക്കന്‍ സൈനികതാവളങ്ങള്‍ക്ക് നേരേയോ നേരിട്ടോ അല്ലാതെയോ ഇറാന്‍ എന്തെങ്കിലും ആക്രമണം നടത്തിയാല്‍ അതിന് വിനാശകരമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും യുഎസ് വക്താവ് വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ അടിയന്തരവും നിരുപാധികവുമായ വെടിനിര്‍ത്തലിന് പ്രമേയം പാസാക്കണമെന്ന് റഷ്യയും ചൈനയും പാകിസ്താനും കൗണ്‍സിലില്‍ ആവശ്യപ്പെട്ടു.

◾ അമേരിക്ക അഴിച്ചുവിട്ട ആക്രമണം ആണവ നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍. അമേരിക്കയുമായും യൂറോപ്യന്‍ യൂണിയനുമായും ചര്‍ച്ച നടക്കുമ്പോള്‍ നടന്ന ആക്രമണം ചര്‍ച്ചകളുടെ സാധ്യതകള്‍ തകര്‍ത്തെന്നും ഇനിയെങ്ങനെ ചര്‍ച്ച നടക്കുമെന്നും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ചോദിച്ചു. അപകടകരമായ യുദ്ധം തുടങ്ങിവെച്ചിരിക്കുകയാണ് അമേരിക്കയെന്നാണ് ഇറാന്റെ നിലപാട്.
◾ ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കയുടെ നേരിട്ടുള്ള ഇടപെടല്‍ വന്നതിന് പിന്നാലെ എല്ലാ വിമാനങ്ങളും മറ്റൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ റദ്ദാക്കിയതായി ഇസ്രയേല്‍ ഔദ്യോഗിക വിമാന സര്‍വ്വീസായ ഇസ്രയേല്‍ എയര്‍ലന്‍ഡ് വ്യക്തമാക്കി. ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് തിരിച്ച വിമാനങ്ങള്‍ മറ്റൊരു വിമാനത്താവളത്തില്‍ ഇറങ്ങുമെന്നും ഇസ്രയേല്‍ എയര്‍ലന്‍ഡ് വിശദമാക്കിയതായി ഇസ്രയേലി മാധ്യമമായ ദി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു.

◾ ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കെ ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. മേഖലയില്‍ എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കണമെന്നും സാധാരണ നിലയിലേക്ക് മടങ്ങണമെന്നും ചര്‍ച്ചയിലാവശ്യപ്പെട്ടതായി മോദി എക്സിലൂടെ അറിയിച്ചു.

◾ അമേരിക്കന്‍ ആക്രമണത്തിന് പിന്നാലെ ഇറാന്‍ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്. ചര്‍ച്ചകളുടെ വഴി അമേരിക്ക തകര്‍ത്തെന്നും ആക്രമണം ആണവ നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ആണവ സമിതി അടിയന്തര യോഗം ചേരും.
◾ ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപെട്ടുകൊണ്ടുള്ള അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യു എസ് ആക്രമണത്തെ ശക്തമായി അപലപിച്ച സി പി എം ജനറല്‍ സെക്രട്ടറി, അമേരിക്കന്‍ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും വിമര്‍ശിച്ചു. ഇറാന്‍ ആണവായുധങ്ങള്‍ പിന്തുടരുന്നില്ലെന്ന യു എസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടടക്കം അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ബേബി ചൂണ്ടികാട്ടി.

◾ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീതെന്ന് റിപ്പോര്‍ട്ടുകള്‍. മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചുപറയരുതെന്നും തിരഞ്ഞെടുപ്പ് കാലത്ത് ഓരോ വാക്കും സൂക്ഷിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഞായറാഴ്ച ചേര്‍ന്ന സിപിഎം നേതൃയോഗത്തില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു എം.വി ഗോവിന്ദന്റെ പേരെടുത്ത് പറയാതെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനം. അതേസമയം തിരഞ്ഞെടുപ്പിലെ ജയമോ തോല്‍വിയോ പ്രശ്‌നമല്ലെന്നും പാര്‍ട്ടി നേതാക്കള്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. എം.വി ഗോവിന്ദനെ വേദിയിലിരുത്തിയായിരുന്നു മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

◾ ഓണക്കാല വിപണിയിലെ ഇടപെടലിന് സപ്ലൈക്കോയ്ക്ക് 100 കോടി ധനവകുപ്പ് അനുവദിച്ചു. വിലക്കയറ്റത്തിന്റെ കാലത്ത് വിപണി ഇടപെടല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ് തുക അനുവദിച്ചത്. ബജറ്റില്‍ വിപണി ഇടപെടലിന് സപ്ലെയ്കോക്ക് വകയിരുത്തിയിട്ടുള്ളത് 250 കോടി രൂപയാണ്. 100 കോടി അനുവദിച്ചതോടെ ഓണക്കാലത്തേക്കുള്ള അവശ്യസാധനങ്ങളുടെ സംഭരണം മുന്‍കൂട്ടി ഉറപ്പാക്കാന്‍ കഴിയുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു.  

◾ ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ ഓണറേറിയം നല്‍കാന്‍ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ ഓണറേറിയം ആയി നല്‍കേണ്ട തുകയാണ് മുന്‍കൂറായി അനുവദിച്ചത്. ആറ് മാസത്തെ തുക മുന്‍കൂര്‍ അനുവദിക്കണമെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. അതില്‍ പകുതി തുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചിച്ചിട്ടുള്ളത്.

◾ സുരേഷ് ഗോപി ചിത്രം ജെ. എസ്. കെയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതികരണവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. സിനിമ പേര് മാത്രമല്ല ജാനകി എന്ന കഥാപാത്രത്തിന്റ പേരും മാറ്റണമെന്ന് കേന്ദ്ര സെന്‍സര്‍ ബോഡ് പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്നും അദ്ദേഹം നേരിട്ട് ഇടപെട്ടെന്നാണ് പറഞ്ഞതെന്നും എന്നിട്ടും മാറ്റമില്ലെന്ന് പറഞ്ഞെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

◾ സുരേഷ് ഗോപി നായകനായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. 'സെന്‍സര്‍ ബോര്‍ഡോ, സെന്‍സില്ലാ ബോര്‍ഡോ' എന്നാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നടപടിയെ പരിഹസിച്ച് വിദ്യഭ്യാസ മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് 'ജെഎസ്‌കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള'യുടെ പ്രദര്‍ശനത്തിനാനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ് നടപടി വിവാദമാകുന്നത്

◾ കായലോട് ആള്‍ക്കൂട്ട അതിക്രമത്തെ തുടര്‍ന്ന് ജീവനൊടുക്കിയ യുവതിയുടെ ആണ്‍സുഹൃത്തിനെതിരെ പൊലീസ് കേസെടുക്കില്ല. യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന കുടുംബത്തിന്റെ പരാതിയില്‍ കഴമ്പില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ മൂന്നര വര്‍ഷമായി സൗഹൃദമുളള യുവതിയുമായി അസ്വാഭാവികമായ സാമ്പത്തിക ഇടപാടുകള്‍ റഹീസ് നടത്തിയിട്ടില്ല. യുവാവിനെതിരെ റസീനയുടെ ആത്മഹത്യാ കുറിപ്പിലും പരാമര്‍ശമില്ല. മരണത്തില്‍ റഹീസ് ഉത്തരവാദിയല്ലെന്നാണ് കുറിപ്പില്‍ പറയുന്നത്.

◾ സാമൂഹിക നീതി ഇല്ലാതാകുമ്പോള്‍ താന്‍ ആ അനീതി ചൂണ്ടിക്കാട്ടുമെന്നും അതില്‍ ആരും തന്നെ കുറ്റപെടുത്തേണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈഴവ സമുദായത്തിന്റെ ശത്രു സമുദായംഗങ്ങള്‍ തന്നെയാണെന്നും സത്യങ്ങള്‍ പറയുമ്പോള്‍ തന്നെയെന്തിന് കല്ലെറിയുന്നുവെന്നും മലപ്പുറത്ത് ഈഴവ സമുദായത്തിന് വിദ്യാഭ്യസ സ്ഥാപനമില്ലെന്നും അക്കാര്യം ചൂണ്ടിക്കാണിച്ച തന്നെ എതിര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.

◾ തൃശൂര്‍ മാളയില്‍ എന്‍.എസ്.എസ് സംഘടിപ്പിച്ച യോഗ ദിന പരിപാടിയില്‍ ഭാരതാംബ ചിത്ര വിവാദം. തിരുമുക്കുളം കരയോഗത്തില്‍ മന്നത്ത് പത്മനാഭനൊപ്പം കാവി പതാകയേന്തിയ ഭാരതാംഭബയെയും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച പരിപാടി കരയോഗം കമ്മിറ്റികള്‍ തടഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് മാള കുഴൂരില്‍ തിരുമുക്കുളം കരയോഗം സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്നം ഉണ്ടായത്.

◾ മണ്ണാര്‍കാട് എം എല്‍ എയും മുസ്ലിം ലീഗ് നേതാവുമായ അഡ്വ. ഷംസുദ്ദീന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് പാലക്കാട് എം പി വി കെ ശ്രീകണ്ഠന്‍, അദ്ദേഹം മന്ത്രിയാകട്ടെയന്നും ആശംസിച്ചു. പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തില്‍ മണ്ണാര്‍ക്കാട് മണ്ഡലം വലിയ നേട്ടമാണ് ഉണ്ടാക്കുന്നതെന്ന് എസ് എസ് എല്‍ സി ഫലമടക്കം ചൂണ്ടികാട്ടി വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. ഇതിന് പിന്നില്‍ എം എല്‍ എ ഷംസുദ്ദീന്റെ കൂടി പ്രവര്‍ത്തനങ്ങളുടെ ഫലമുണ്ടെന്നാണ് പാലക്കാട് എം പി പറഞ്ഞത്.

◾ സംവിധായകനും നടനുമായ ബാലചന്ദ്രമേനോനെതിരെ സിനിമാ നടി നല്‍കിയ ലൈംഗിക അതിക്രമ കേസിലെ നടപടികള്‍ കോടതി അവസാനിപ്പിക്കുന്നു. ബാലചന്ദ്രമേനോനെ എതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇതിന്റെ ഭാഗമായി പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നല്‍കി.

◾ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ യോഗേഷ് ഗുപ്തയുടെ നോണ്‍ ഗസ്റ്റഡ് ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകള്‍ എസ്പിമാര്‍ തീര്‍പ്പാക്കണമെന്ന വിവാദ സര്‍ക്കുലര്‍ ഇപ്പോഴത്തെ ഡയറക്ടര്‍ മനോജ് എബ്രഹാം തിരുത്തി. സര്‍ക്കുലര്‍ നിയമവിരുദ്ധവും വിജിലന്‍സ് മാനുവലിന് എതിരുമാണെന്നും എല്ലാ ഫയലും അന്തിമ തീര്‍പ്പാക്കേണ്ടത് ഡയറക്ടര്‍ തന്നെയെന്നുമാണ് മനോജ് എബ്രഹാം എസ്പിമാര്‍ക്ക് നല്‍കിയ പുതിയ നിര്‍ദ്ദേശം. നിലവിലെ നിര്‍ദ്ദേശം നിയമയുദ്ധങ്ങള്‍ക്ക് കാരണമാകുന്നുവെന്നും മനോജ് എബ്രഹാം വ്യക്തമാക്കി.

◾ ഭാരതാംബ സങ്കല്‍പം മനസില്‍ കൂടുതല്‍ ശക്തമായത് അടിയന്തരാവസ്ഥക്കാലത്തെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജയിലില്‍ കിടന്നപ്പോള്‍ ഭാരതാംബ സങ്കല്‍പം കൂടുതല്‍ ശക്തമായി എന്നും കുട്ടിക്കാലം മുതല്‍ ആര്‍എസ്എസ് ആഭിമുഖ്യമുണ്ടെന്നും ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയിലെ അഭിമുഖത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.

◾ യഥാര്‍ത്ഥ ദേശഭക്തരും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഒരു ജനാധിപത്യ രാജ്യത്ത് സമാധാനപരമായ പ്രതിഷേധം എന്നത് ജനാധിപത്യപരമായ പ്രതികരണ മാര്‍ഗ്ഗമാണ്. എന്നാല്‍ പ്രതിഷേധങ്ങളെ അസഹിഷ്ണുതയോടെ കാണുന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കീഴ്വഴക്കമെന്നും തുടര്‍ച്ചയായി പത്ത് വര്‍ഷം ലഭിച്ച ഭരണം ഒരു പാര്‍ട്ടിയെ ആകമാനം ജനാധിപത്യ വിരുദ്ധരാക്കി തീര്‍ത്തതിന്റെ കാഴ്ചകളാണ് രണ്ടു ദിവസമായി കേരളത്തില്‍ കാണുന്നതെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

◾ മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തും. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഇന്നലെ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ധാരണയായത്. നിലവിലുള്ള അഡ്ഹോക് കമ്മിറ്റി അതുവരെ തുടരും. ജനറല്‍ ബോഡി യോഗത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

◾ 13 കൊല്ലത്തിന് ശേഷം താര സംഘടന അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുത്ത് നടന്‍ ജഗതി ശ്രീകുമാര്‍. 2012ല്‍ വാഹനാപകടത്തില്‍ പരിക്കേറ്റതിന് പിന്നാലെ സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയാണ് ജഗതി ശ്രീകുമാര്‍. യോഗത്തില്‍ ജഗതി ശ്രീകുമാറിനെ ആദരിക്കുകയും ചെയ്തു.

◾ ട്രോളിംഗ് നിരോധന കാലത്ത് അനധികൃതമായി ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ട ഫൈബര്‍ വള്ളങ്ങള്‍ പിടികൂടി. കന്യാകുമാരി കുളച്ചല്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഷൈജു, സെന്റ് മേരി മത്തലീന എന്നീ വള്ളങ്ങളാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തത്. ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും ആഴക്കടല്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്നാണ് ചട്ടം.

◾ ബ്രിട്ടീഷ് യുദ്ധവിമാനമായ F-35B യുടെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടനില്‍ നിന്ന് 40 അംഗ വിദഗ്ധ സംഘം എത്തും. ഇന്ത്യന്‍ നാവികസേനയുമായി സംയുക്ത അഭ്യാസം പൂര്‍ത്തിയാക്കിയ യുകെയുടെ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയത്. വിദഗ്ധ എഞ്ചിനീയര്‍മാരുടെ സംഘമാണ് അറ്റക്കുറ്റപ്പണിക്കായി ബ്രിട്ടണില്‍ നിന്നും എത്തുക എന്നാണ് റിപ്പോര്‍ട്ട്.

◾ സിനിമകളുടെ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവര്‍ത്തകരില്‍ നിന്ന് എഴുതി വാങ്ങാനുള്ള നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനത്തില്‍ പ്രതികരണവുമായി ടൊവിനോ തോമസ്. മികച്ച തീരുമാനമാണ് ഇതെന്നും ഉറപ്പായും അംഗീകരിക്കുമെന്നും ടൊവിനോ പറഞ്ഞു. ലൊക്കേഷന്‍ എന്നല്ല ഒരിടത്തും ലഹരി ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

◾ തമിഴ്നാട് വാല്‍പ്പാറയില്‍ ആനക്കൊമ്പുമായി അഞ്ച് പേര്‍ പിടിയില്‍. ഇന്നലെ വൈകിട്ട് അയ്യര്‍വാടി എസ്റ്റേറ്റിനു സമീപമാണ് സംഭവം. കാറില്‍ വില്‍ക്കാന്‍ എത്തിച്ച ആനക്കൊമ്പ് മാനമ്പള്ളി റേഞ്ചര്‍ ഗിരിധരന്‍, വാല്‍പ്പാറ റേഞ്ചര്‍ സുരേഷ് കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. തായ്മുടി എസ്റ്റേറ്റിലെ മണികണ്ഠന്‍ (47), എസ്റ്റേറ്റിലെ താത്ക്കാലിക ജീവനക്കാരായ പ്രേമദാസ് (29), റാമര്‍ (35), ബ്രോക്കര്‍മാരായ രാജ (39), ദേവബാല എന്നിവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

◾ അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ചവരില്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിക്കാത്ത എട്ടുപേരുടെ കുടുംബാംഗങ്ങളോട രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎന്‍എ സാമ്പിള്‍ നല്‍കണമെന്ന നിര്‍ദ്ദേശം നല്‍കി. ഡിഎന്‍എ മാച്ച് ചെയ്യാതെ മൃതദേഹങ്ങള്‍ വിട്ടു നല്‍കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനാപകടത്തില്‍ മരിച്ച എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.

◾ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയതിന് പിടിക്കപ്പെട്ട മറ്റൊരാളെക്കൂടി വധശിക്ഷക്ക് വിധേയമാക്കി ഇറാന്‍. നീതിന്യായ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി സുപ്രീം കോടതി ശിക്ഷ സ്ഥിരീകരിച്ചതിനു ശേഷമാണ് മജീദ് മൊസയേബിയെ എന്ന ചാരനെ തൂക്കിലേറ്റിയതെന്ന് നീതിന്യായ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.

◾ പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരര്‍ക്ക് അഭയം നല്‍കിയ രണ്ട് പേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പഹല്‍ഗാം സ്വദേശികളാണ് അറസ്റ്റിലായ രണ്ടുപേരും. ലഷ്‌കര്‍ ഇ ത്വയ്ബ ബന്ധമുള്ള പാക്കിസ്ഥാന്‍ സ്വദേശികളാണ് ഭീകരരെന്ന് അറസ്റ്റിലായവര്‍ മൊഴി നല്‍കി. ഏപ്രില്‍ 22 ന് നടന്ന ഭീകരാക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ഭീകരര്‍ക്ക് പഹല്‍ഗാമിലെ ഹില്‍പാര്‍ക്കില്‍ താമസവും ഭക്ഷണവും അടക്കം നല്‍കിയ രണ്ടു പ്രദേശവാസികളാണ് അറസ്റ്റിലായത്.

◾ മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ സുപ്രധാന നടപടികളുമായി ബഹ്റൈന്‍. സ്‌കൂളുകളില്‍ വിദൂര പഠനം പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് ബഹ്റൈന്‍ തീരുമാനം അറിയിച്ചത്. രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയാകും ക്ലാസുകള്‍ നടത്തുക. ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയും പങ്കുചേര്‍ന്നതോടെയാണ് ബഹ്റൈനില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കിയത്.

◾ ലണ്ടനില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി. ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം റിയാദില്‍ അടിയന്തരമായി ഇറക്കിയത്. എയര്‍ ഇന്ത്യയുടെ എഐസി 114 വിമാനമാണ് റിയാദില്‍ ഇറക്കിയത്.വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് ലഭിച്ചത്.

◾ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ രണ്ട് ഗ്രാമീണരെ വധിച്ചു. ബീജാപൂര്‍ ജില്ലയിലെ സെന്ദ്രാംപൂര്‍, ആയെംപൂര്‍ ഗ്രാമങ്ങളിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഛത്തീസ്ഗഡ് പൊലീസാണ് കൊലപാതക വിവരം അറിയിച്ചത്. ആഭ്യന്ത മന്ത്രി അമിത് ഷായുടെ ഛത്തീസ്ഗഡ് സന്ദര്‍ശനം നടക്കാനിരിക്കെയാണ് ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായിരിക്കുന്നത്.

◾ ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ്. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ അക്രമങ്ങളും കുറ്റകൃത്യങ്ങളും ഭീകരവാദവും ബലാത്സംഗവും വര്‍ധിച്ചുവരുന്നുവെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമടങ്ങുന്ന 'ലെവല്‍ 2' നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

◾ ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിലെ അമേരിക്കയുടെ ഇടപെടല്‍ ഇറാനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലും പ്രതിസന്ധി സൃഷ്ടിച്ചേക്കും. യുദ്ധ സാഹചര്യത്തില്‍ അടച്ച വ്യോമ പാത ഇന്ത്യക്കാര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം ഇറാന്‍ തുറന്നു കൊടുത്തിരുന്നു. എന്നാല്‍ ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.

◾ അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ഖോറാംഷഹര്‍-4 മിസൈല്‍ ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്. ഖൊറംഷഹര്‍-4 ഉള്‍പ്പെടെ നാല്‍പ്പതോളം മിസൈലുകള്‍ ഇറാന്‍ ഇന്നലെ രാവിലെ ഇസ്രയേല്‍ ലക്ഷ്യമിട്ട് വിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്. ഇവയില്‍ ചില മിസൈലുകള്‍ ഇസ്രയേലില്‍ ശക്തമായ പ്രഹരം സൃഷ്ടിച്ചിട്ടുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തകര്‍ന്ന കെട്ടിടങ്ങളുടെയും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചതിന്റെയും ഒട്ടേറെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മൂന്ന് ആണവ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തിയതിന് പിന്നാലെ ലോകത്തെ പ്രധാന എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടാന്‍ ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി സ്റ്റേറ്റ് മീഡിയ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ നടപടി ലോകത്താകമാനം എണ്ണ വില കുത്തനെ ഉയരാന്‍ കാരണമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

◾ ഇറാന്റെ ആക്രമണത്തിന് പിന്നാലെ ഇന്നലെ അര്‍ധരാത്രിയോടെ ഇസ്രയേല്‍ പ്രതിരോധസേന ഇറാനിലെ വിവിധകേന്ദ്രങ്ങളില്‍ വീണ്ടും ആക്രമണം നടത്തി. ടെഹ്‌റാനിലെയും പടിഞ്ഞാറന്‍ ഇറാനിലെയും സൈനികത്താവളങ്ങള്‍ക്ക് നേരേയാണ് ഏറ്റവും പുതിയ ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ഏഴ് അംഗങ്ങള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

◾ സിറിയയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 52 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഡമാസ്‌കസിന് സമീപത്തെ ഡൈ്വലയിലെ മാര്‍ ഏലിയാസ് ദേവാലയത്തിലാണ് ഇന്നലെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നില്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

◾https://dailynewslive.in/ ഐപിഎല്‍ ടീമുകളുടെ വിജയാഘോഷങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ബിസിസിഐ. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ 11പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ബിസിസിഐ തീരുമാനം. ഇനിമുതല്‍ ടീമുകളുടെ തിടുക്കത്തിലുളള വിജയാഘോഷ പരിപാടികള്‍ അനുവദിക്കില്ല, സംസ്ഥാന സര്‍ക്കാരിന്റെയും പൊലീസിന്റെയും ബിസിസിഐയുടെയും രേഖാമൂലമുള്ള അനുമതി നേടിയശേഷമേ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാവൂ. വിമാനത്താവളം മുതല്‍ പരിപാടി നടക്കുന്ന വേദിവരെ സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അറിയിച്ചു.

◾ ഇംഗ്ലണ്ടിനെതിരായ ലീഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്ക് വെറും 6 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിംഗ് തുടര്‍ന്ന ഇംഗ്ലണ്ട് ഇന്ത്യയുടെ 471നെതിരെ 465 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. 99 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്റെയും വാലറ്റത്തിന്റേയും മികവിലാണ് ഇംഗ്ലണ്ട് 465 റണ്‍സെടുത്തത്. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെടുത്തിട്ടുണ്ട്. 47 റണ്‍സെടുത്ത കെ എല്‍ രാഹുലും 6 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലുമാണ് ക്രീസിലുള്ളത്. 4 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റേയും 30 റണ്‍സെടുത്ത സായ് സുദര്‍ശന്റേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

Post a Comment

Previous Post Next Post