Trending

പ്രഭാത വാർത്തകൾ* 2025 മെയ് 30 വെള്ളി 1200 എടവം 16 പുണർതം 1446 ദുൽഹിജ്ജ 02


◾ സംസ്ഥാനത്ത് മഴ ശക്തം. കനത്ത മഴയ്ക്കിടെ സംസ്ഥാനത്തെമ്പാടും വ്യാപക നാശനഷ്ടം. രണ്ട് പേര്‍ മരിച്ചു. ഒരാളെ ഒഴുക്കില്‍പെട്ട് കാണാതായി. പലയിടത്തായി നിരവധി പേര്‍ക്ക് പരിക്കേറ്റു. മരങ്ങള്‍ കടപുഴകി വീണും ശിഖരങ്ങള്‍ പൊട്ടി വീണും കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാനം.

◾ ഇടുക്കി കുമളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിക്കും ബസിനും മുകളിലേക്ക് മരം ഒടിഞ്ഞു വീണ് ലോറിക്കുള്ളിലുണ്ടായിരുന്ന കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കാസര്‍കോട് മധുവാഹിനി പുഴയില്‍ തുണിയലക്കുന്നതിനിടെ വീട്ടമ്മ ഒഴുക്കില്‍പെട്ട് മരിച്ചു. മല്ലം ക്ഷേത്രത്തിനു സമീപത്തെ ഗോപിക (75) യാണ് മരിച്ചത്. എറണാകുളം കുമ്പളത്ത് വേമ്പനാട്ട് കായലില്‍ മീന്‍പിടുത്തത്തിനിടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. പറവൂര്‍ കെടാമംഗലം രാധാകൃഷ്ണന്‍ (62 നെയാണ് കാണാതായത്.

◾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

◾ മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് അവധി. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, കിന്റര്‍ഗാര്‍ഡന്‍, മദ്രസ്സ, സ്വകാര്യ ട്യൂഷന്‍ സെന്റര്‍, സി.ബി.എസ്.ഇ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സ്‌കൂളുകളിലെ വെക്കേഷന്‍ ക്ലാസുകള്‍ക്കും അവധി.

◾ തിരുവനന്തപുരം കടയ്ക്കാവൂര്‍ റെയില്‍വേ ഗേറ്റിന് സമീപം ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ വൈകുന്നേരം വീശിയ ശക്തമായ കാറ്റിലാണ് മരം ട്രാക്കിലേക്ക് വീണത്. വീഴ്ചയില്‍ ഇലക്ട്രിക് ലൈനുകളും പൊട്ടിയിട്ടുണ്ട്. മുരുക്കുംപുഴയിലും കഴക്കൂട്ടത്തും റെയില്‍വേ ട്രാക്കില്‍ മരം വീണു ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. അതേസമയം റെയില്‍വേ ട്രാക്കിലെ തടസം നീക്കി ട്രെയിന്‍ ഗാതാഗതം പുനഃസ്ഥാപിച്ചു.

◾ എം ജി റോഡിലെ വെള്ളക്കെട്ട് ഭീഷണി പൂര്‍ണമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. എം ജി റോഡിലെ വെള്ളക്കെട്ട് പ്രശ്നം എങ്ങനെ പരിഹരിക്കുമെന്ന് കോടതി ചോദിച്ചു. ഹൈക്കോടതിക്ക് സമീപവും വെള്ളക്കെട്ട് ഉണ്ടായിയെന്ന് കോടതി ചൂണ്ടിക്കാട്ടി. എം ജി റോഡിലെ അറ്റകുറ്റപ്പണി ജൂണ്‍ 30നകം പൂര്‍ത്തീകരിക്കുമെന്ന് പിഡബ്ല്യുഡി കോടതിയെ അറിയിച്ചു. എം ജി റോഡില്‍ വെള്ളക്കെട്ട് ഉണ്ടാകുന്ന ഇടങ്ങളില്‍ പത്ത് ദിവസത്തിനകം പൊളിഞ്ഞ് കിടക്കുന്ന ടൈല്‍സ് നേരെ ആക്കുമെന്ന് കൊച്ചിന്‍ സ്മാര്‍ട് സിറ്റി മിഷന്‍ കോടതിയെ അറിയിച്ചു.

◾ നിയമം ലംഘിച്ച് റോഡില്‍ ഫ്ലക്സുകള്‍ വെക്കുന്നതിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഉന്നത വ്യക്തികളുടെ ചിത്രങ്ങളുളള അനധികൃത ഫ്ളെക്സുകളാണ് കൂടുതലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് നിന്നും മാത്രം നാലായിരത്തോളം ഫ്ളെക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു. ഫ്ലെക്സ് ബോര്‍ഡുകളല്ല പ്രശസ്തി കൂട്ടുന്നതെന്ന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോട് ആരെങ്കിലും പറഞ്ഞു കൊടുക്കണമെന്നും ഫ്ളെക്സില്‍ തന്റെ മുഖം വേണ്ടായെന്ന് നേതാക്കള്‍ പറഞ്ഞാല്‍ തീരാവുന്ന പ്രശ്നമേയുളളു എന്നും കോടതി ചൂണ്ടിക്കാട്ടി .

◾ മനുഷ്യന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി തേടാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനം ഇരട്ടത്താപ്പാണെന്ന് ബിജെപി. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ കേന്ദ്രം മുന്നോട്ടുവെക്കുന്ന പല പദ്ധതികളും സംസ്ഥാനത്ത് നടപ്പാക്കുന്നില്ല. സിഎജി റിപ്പോര്‍ട്ടില്‍ തന്നെ ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സ്വന്തം വീഴ്ച മറച്ചുവെച്ച് കേന്ദ്രത്തെ പതിവുപോലെ പഴി പറഞ്ഞു തടിതപ്പാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

◾ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ മത്സരിച്ചേക്കും. പാര്‍ട്ടിയെ യുഡിഎഫ് ഘടകകക്ഷിയാക്കി പ്രഖ്യാപിച്ചില്ലെങ്കില്‍ പി.വി. അന്‍വര്‍ മത്സരിക്കണമെന്ന് ഇന്നലെ ചേര്‍ന്ന തൃണമൂല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം, ഇന്ന് സംസ്ഥാന കമ്മിറ്റിചേര്‍ന്ന് ചര്‍ച്ചചെയ്തശേഷമേ ഇതില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് പി.വി. അന്‍വറും തൃണമൂല്‍ നേതാക്കളും യോഗത്തിന് ശേഷം പ്രതികരിച്ചു. അതേസമയം ഘടകകക്ഷിയാക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചാല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയത്തിനായി അന്‍വര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രവര്‍ത്തിക്കുമെന്നും സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തൃണമൂല്‍ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

◾ അന്‍വര്‍ യുഡിഎഫിനേയും കൊണ്ടേ പോകൂ എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ജയരാജന്‍. എന്തിനാണ് അന്‍വര്‍ നാണംകെട്ട നടപടിക്ക് പോയതെന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ക്കിടയില്‍ എംവി ജയരാജന്‍ പ്രതികരിച്ചു.

◾ താനും കെസി വേണുഗോപാലുമായുള്ള ചര്‍ച്ച വേണ്ടെന്ന് വച്ചത് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനുമായ വിഡി സതീശന്‍ രാജിഭീഷണി മുഴക്കിയത് കൊണ്ടാണെന്ന് പിവി അന്‍വര്‍. യുഡിഎഫ് ചെയര്‍മാന് ഗൂഢലക്ഷ്യമുണ്ടെന്നും പിണറായിസത്തെ തകര്‍ക്കാനുള്ള തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തന്നെ ഒതുക്കാനാണ് യുഡിഎഫ് ചെയര്‍മാന്‍ ശ്രമിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. ഇനി തന്റെ പ്രതീക്ഷ നിലമ്പൂരിലെ ജനങ്ങളിലാണ്. അന്‍വറിനെ ഒതുക്കേണ്ട നിലയിലേക്ക് വിഡി സതീശന്‍ തെരഞ്ഞെടുപ്പിനെ കൊണ്ടുപോകുന്നുവെന്നും അത് തന്നെ കൊല്ലാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആ ചതിക്കുഴിയില്‍ വീഴാന്‍ താനില്ലെന്നും അദ്ദേഹം പറഞ്ഞു.

◾ പി.വി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ കുറിച്ച് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി. '

◾ പിവി അന്‍വര്‍ കറിവേപ്പിലയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ വിശ്വാസ്യത തകര്‍ന്നെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട ചോദ്യത്തോട് വിഷയത്തില്‍ ശാശ്വത പരിഹാരമാണ് തേടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. അത് വസ്തുത പരിശോധിക്കാതെയുള്ള വിമര്‍ശനമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

◾ പി.വി അന്‍വറിന് യുഡിഎഫില്‍ ചേരാന്‍ ഉപാധികള്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. അന്‍വര്‍ ആര്യാടന്‍ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി അംഗീകരിക്കണമെന്നും സ്ഥാനാര്‍ഥിക്കും യുഡിഎഫ് ചെയര്‍മാനുമെതിരെ അന്‍വര്‍ പറഞ്ഞ തെറ്റായ കാര്യങ്ങള്‍ പിന്‍വലിക്കണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.

◾ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുതിര്‍ന്ന സിപിഎം നേതാക്കളെ പ്രതികളാക്കിയ ഇഡി കുറ്റപത്രത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഡി വിശ്വാസ്യത കുറഞ്ഞ ഏജന്‍സിയായി മാറിയെന്നും നിയമ വിധേയമല്ലാത്ത നടപടികളിലേക്ക് കടക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിപിഎം നേതാക്കള്‍ കളങ്കരഹിത പൊതു ജീവിതത്തിന്റെ ഉടമകളാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  

◾ അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായി വനിത ശിശു വികസന വകുപ്പ് തയ്യാറാക്കിയ 'കുഞ്ഞൂസ് കാര്‍ഡ്' ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. കുട്ടികളുടെ വികാസ മേഖലകള്‍ ഉള്‍പ്പെടുത്തികൊണ്ട് ജെന്‍ഡര്‍ ന്യൂട്രല്‍ ആയ കാര്‍ഡ് ആണ് പുതിയതായി തയ്യാറാക്കിയിരിക്കുന്നത്.

◾ സംസ്ഥാനം കൊവിഡ് ജാഗ്രതയിലെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 727 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ കേസുകളെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ ലക്ഷണമുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾ കനത്ത മഴയില്‍ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിതീവ്ര മഴ അപകടങ്ങള്‍ ഉണ്ടാക്കിയേക്കും. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. അതീവ ജാഗ്രത പുലര്‍ത്തണം. അപകട ഭീഷണി മേഖലയിലുള്ളവര്‍ മാറി താമസിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. പല നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്. സംസ്ഥാനത്ത് 59 ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും 1296 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

◾ കൊല്ലം ശക്തികുളങ്ങരയില്‍ തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കണ്ടെയ്നര്‍ മുറിക്കുന്നതിനിടെ സ്പോഞ്ച് അടങ്ങിയ ഫോമില്‍ തീ പടരുകയായിരുന്നു. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

◾ കൊച്ചി തീരത്ത് കപ്പല്‍ മുങ്ങിയ സംഭവം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. എംഎസ്സി എല്‍സ 3 എന്ന കപ്പലാണ് അപകടത്തില്‍ പെട്ടത്. കണ്ടെയ്നറുകളിലെ രാസവസ്തുക്കളും ഇന്ധന ചോര്‍ച്ച സാധ്യതയും പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് തീരുമാനം.

◾ കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി കപ്പലിന്റെ സ്ഥാനം കണ്ടെത്താന്‍ സോണാര്‍ സര്‍വെ നടത്തുമെന്ന് അറിയിച്ചു. കപ്പലില്‍ നിന്ന് ഇന്ധനം പുറത്തെടുക്കും വരെ മത്സ്യത്തൊഴിലാളികള്‍ ഈ ഭാഗത്ത് മത്സ്യബന്ധനം നടത്തരുതെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് താത്കാലിക ആശ്വാസമായി ആയിരം രൂപയും ആറ് കിലോ അരിയും സൗജന്യ റേഷനും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

◾ 2025-26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി ആകെ ലഭിച്ച 4,62,768 അപേക്ഷകളിലെ ഓപ്ഷനുകള്‍ പരിഗണിച്ചുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചിരുന്നു. തിരുത്തലുകള്‍ക്കും ആവശ്യമെങ്കില്‍ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനുമുള്ള അവസരവും അപേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്.

◾ ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴ കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ- തൊഴില്ഡ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും. രാവിലെ 8.30 മുതല്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ആരംഭിക്കുമെന്ന് സെക്രട്ടറിയേറ്റ് പിആര്‍ ചേംബറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

◾ മലപ്പുറം കൂരിയാട് നിര്‍മാണത്തിലിരുന്ന ദേശീയ പാത തകര്‍ന്നതുമായി ബന്ധപ്പെട്ട വിഷയം കേന്ദ്രത്തെ നേരത്തേതന്നെ അറിയിച്ചതാണെന്നും അവര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആ അപകടത്തോടുകൂടി ദേശീയപാത ആകെ പോയി എന്ന് ആരും തെറ്റിദ്ധരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

◾ ദേശീയപാത 66ല്‍ മലപ്പുറം കൂരിയാട് ഭാഗത്ത് റോഡ് തകര്‍ന്നതില്‍ നടപടിയുമായി കേന്ദ്രം. ദേശീയപാത അതോറിറ്റി സൈറ്റ് എന്‍ജിനീയറെ പുറത്താക്കിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്തു. കരാറുകാരന്‍ സ്വന്തം ചെലവില്‍ മേല്‍പ്പാലം നിര്‍മിക്കണമെന്നും നിര്‍ദേശമുണ്ട്. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.

◾ മാനേജറെ മര്‍ദിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കവേ, ഡിജിപിക്ക് പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം. നീതിതേടി ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കിയതായും സത്യം പുറത്തുവരുമെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

◾ സിപിഎം പുറത്താക്കിയ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പൊലീസ് കാപ്പ ചുമത്തി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി അര്‍ജുന്‍ ദാസ് (41) നെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ദാസിനെ ആറുമാസം മുന്‍പാണ് സിപിഎം പുറത്താക്കിയത്.

◾ മലയോര ഹൈവേയില്‍ വിള്ളല്‍. വയനാട് മാനന്തവാടി ദ്വാരകയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മലയോര ഹൈവേ റോഡിലാണ് വിള്ളല്‍ വീണത്. കഴിഞ്ഞയാഴ്ചയായിരുന്നു ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി നിര്‍മ്മിക്കുന്ന റോഡിന്റെ ടാറിങ്ങ് നടന്നത്. 40 മീറ്ററോളം ദൂരത്തിലാണ് വിള്ളല്‍ ഉണ്ടായത്. റോഡിന്റെ സൈഡ് പ്രൊട്ടക്ഷന്‍ വാള്‍ കെട്ടിയ സ്ഥലത്താണ് വിള്ളല്‍ വീണത്.

◾ എറണാകുളം പനമ്പിള്ളി നഗറില്‍ 54 കുടുംബങ്ങള്‍ താമസിക്കുന്ന ആര്‍ഡിഎസ് അവന്യു വണ്‍ എന്ന ഫ്ലാറ്റിന്റെ പില്ലര്‍ തകര്‍ന്ന സംഭവത്തില്‍, കെട്ടിടത്തില്‍ നിന്ന് കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം ബലപരിശോധന നടത്താന്‍ വിദഗ്ദ്ധ സമിതി തീരുമാനം. തകര്‍ന്ന പില്ലറുള്ള ടവറില്‍ താമസിക്കുന്ന 24 കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി നടത്തിയ പരിശോധനയില്‍, ബലപരിശോധനയും അതിന് ശേഷമുള്ള ബലപ്പെടുത്തലിന്റെയും മുഴുവന്‍ ചെലവും ബില്‍ഡര്‍മാരായ ആര്‍ഡിഎസ് കമ്പനി വഹിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമബംഗാളിലെ റാലിയില്‍ മോദി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് മമതയുടെ പ്രതികരണം. രാജ്യത്തെ വിഭജിക്കാന്‍ മോദി അസത്യത്തെ ഉപയോഗപ്പെടുത്തുകയാണെന്ന് ആരോപിച്ച മമത, നിയമസഭാ തിരഞ്ഞെടുപ്പിനെ ഉടന്‍ അഭിമുഖീകരിക്കാന്‍ ബിജെപിയെ വെല്ലുവിളിക്കുകയും ചെയ്തു. മത്സരത്തിന് ടിഎംസി പൂര്‍ണമായും സജ്ജമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ സ്ത്രീകള്‍ക്കും അന്തസ്സുണ്ട്. അവര്‍ അവരുടെ ഭര്‍ത്താക്കന്മാരില്‍നിന്നാണ് സിന്ദൂരം സ്വീകരിക്കുകയെന്നും നിങ്ങള്‍ എല്ലാവരുടെയും ഭര്‍ത്താവല്ലല്ലോയെന്നും നിങ്ങള്‍ എന്തുകൊണ്ട് നിങ്ങളുടെ ഭാര്യക്ക് ആദ്യം സിന്ദൂരം നല്‍കുന്നില്ലെന്നും ഇത്തരം കാര്യങ്ങള്‍ പറയേണ്ടിവന്നതില്‍ ഖേദമുണ്ടെന്നും പക്ഷേ, നിങ്ങള്‍ ഞങ്ങളെ അതിന് നിര്‍ബന്ധിതരാക്കിയെന്നും മമത കൂട്ടിച്ചേര്‍ത്തു.

◾ വിമര്‍ശകര്‍ക്കും ട്രോളുന്നവര്‍ക്കും വാക്കുകള്‍ വളച്ചൊടിക്കുന്നത് തുടരാമെന്നും തനിക്ക് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നുമുള്ള ശശി തരൂര്‍ എംപിയുടെ പ്രതികരണത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എത്ര വേണമെങ്കിലും തരൂരിന് പുകഴ്ത്താമെന്നും എന്നാല്‍ കള്ളം പറയരുതെന്നും ഉദിത് രാജ് ആവശ്യപ്പെട്ടു. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് നടത്തിയ ആറ് സര്‍ജിക്കല്‍ സ്ട്രൈക്കുകളെയടക്കം തരൂര്‍ അപമാനിച്ചു. ആരാണ് തരൂരിന് ഇതിനുള്ള അധികാരം നല്‍കിയതെന്നും തെറ്റാണ് പറഞ്ഞതെന്ന് തരൂര്‍ അംഗീകരിക്കണമെന്നും ഉദിത് രാജ് ആവശ്യപ്പെട്ടു.

◾ മുസ്ലീങ്ങള്‍ ശ്രീരാമന്റെ പിന്‍ഗാമികളാണെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ് ജമാല്‍ സിദ്ദിഖി. സനാതന ധര്‍മ്മത്തിനും ഇസ്ലാമിനും ഇടയില്‍ ദൈവശാസ്ത്രപരവും സാംസ്‌കാരികവുമായ ശക്തമായ സമാനതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജമാല്‍ സിദ്ദിഖിയുടെ പരാമര്‍ശം. ഇസ്ലാമിന് വളരെ മുമ്പുതന്നെ സനാാന ധര്‍മ്മം നിലവിലുണ്ടായിരുന്നുവെന്നും അതാണ് നാഗരികതയുടെ അടിത്തറയെന്നും അതുകൊണ്ടുതന്നെ എല്ലാ മുസ്ലീങ്ങളും ശ്രീരാമന്റെ പിന്‍ഗാമികളാണെന്നും അദ്ദേഹം പറഞ്ഞു.

◾ യുദ്ധവിമാനങ്ങള്‍ ഉള്‍പ്പടെ പുതിയ സംവിധാനങ്ങള്‍ സേനയുടെ ഭാഗമാകുന്നത് വൈകുന്നതില്‍ അതൃപ്തിയുമായി വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എപി സിംഗ്. കരാറുകള്‍ ഒപ്പിടുന്നെങ്കിലും സംവിധാനങ്ങള്‍ എത്തുന്നില്ലെന്നാണ് പരാതി. കരാറുകള്‍ സമയപരിധി പാലിക്കുക എന്നുള്ളത് പ്രധാനപ്പെട്ടതാണ്. ഒരു പദ്ധതി പോലും നിശ്ചയിച്ച സമയത്തിനുള്ളില്‍ നടപ്പാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തേജസ് വിമാനം വൈകുന്നതിലെ അതൃപ്തിയാണ് വ്യോമസേന മേധാവി പങ്കുവെച്ചത്. ദില്ലിയില്‍ സി ഐ ഐ യുടെ പരിപാടിയിലാണ് പ്രസ്താവന.

◾ ചൈനീസ് വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കാനുള്ള നടപടി ഊര്‍ജ്ജിതമാക്കുമെന്ന് വ്യക്തമാക്കി ട്രംപ് ഭരണകൂടം. നേരത്തെ ട്രംപ് തീരുവയ്ക്ക് പകര തീരുവ ചൈന ചുമത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ സാരമായ ഉലച്ചിലുണ്ടായിരുന്നു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ ഏത് മേഖലയില്‍ ആണെങ്കിലും തീരുമാനം അവരെ ബാധിക്കുമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വിശദമാക്കിയത്.

◾ പാക് അധിനിവേശ കശ്മീരില്‍ താമസിക്കുന്നവര്‍ ഇന്ത്യയുടെ സ്വന്തം ആളുകളാണെന്നും ഒരുദിവസം അവര്‍ രാജ്യത്തേക്ക് മടങ്ങിവരുമെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ ജൂലൈ 1 മുതല്‍ പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം പ്രാബല്യത്തില്‍ വരുമെന്ന് ഫ്രാന്‍സ് ആരോഗ്യമന്ത്രി കാതറിന്‍ വൗട്രിന്‍. പുകവലിക്കാനുള്ള സ്വാതന്ത്ര്യം കുട്ടികളുടെ ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം ലംഘിക്കുന്നിടത്ത് നിര്‍ത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളുകളുടെ മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പുകവലിക്കുന്നത് തടയാനായി ബീച്ചുകള്‍, പാര്‍ക്കുകള്‍, ബസ് സ്റ്റോപ്പുകള്‍ എന്നിവയുള്‍പ്പെടെ കുട്ടികള്‍ക്ക് പ്രവേശിക്കാന്‍ കഴിയുന്ന എല്ലാ പൊതു സ്ഥലങ്ങളിലും പുകവലി നിരോധിക്കുമെന്നാണ് ഫ്രാന്‍സ് ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം. ജോലിസ്ഥലങ്ങള്‍, വിമാനത്താവളങ്ങള്‍, ട്രെയിന്‍ സ്റ്റേഷനുകള്‍, കളിസ്ഥലങ്ങള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പുകവലിക്കുന്നത് ഫ്രാന്‍സ് ഇതിനു മുന്‍പേ നിരോധിച്ചിരുന്നു.

◾ രാജ്യങ്ങള്‍ക്കു ചുമത്തിയ അധികത്തീരുവകള്‍ പത്തുദിവസത്തിനകം റദ്ദാക്കണമെന്ന മാന്‍ഹട്ടണിലെ അന്താരാഷ്ട്രവ്യാപാരത്തിനുവേണ്ടിയുള്ള യുഎസ് കോടതിയിലെ മൂന്നംഗബെഞ്ചിന്റിന്റെ ഉത്തരവ് അപ്പീല്‍കോടതി മരവിപ്പിച്ചു. ഒരു അടിയന്തര അധികാര നിയമപ്രകാരം താരിഫ് പിരിക്കാന്‍ ട്രംപിന് കോടതി അനുമതി നല്‍കുകയും ചെയ്തു.

◾ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നു. ഇന്നലെ നടന്ന ക്വാളിഫയര്‍ -1ല്‍ പഞ്ചാബ് കിംഗ്സിനെ 8 വിക്കറ്റിന് തകര്‍ത്താണ് റോയല്‍ ചലഞ്ചേഴ്സ് ഫൈനലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 14.1 ഓവറില്‍ 101 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ സുയാഷ് ശര്‍മ്മയും ജോഷ് ഹേസല്‍വുഡും ചേര്‍ന്നാണ് പഞ്ചാബ് കിംഗ്സിനെ തകര്‍ത്ത് കളഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു പത്ത് ഓവറുകള്‍ക്കുള്ളില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. നാളെ നടക്കുന്ന മുംബൈ- ഗുജറാത്ത് മത്സരത്തിലെ വിജയികളുമായി ഞായറാഴ്ച നടക്കുന്ന രണ്ടാമത്തെ ക്വാളിഫയറില്‍ പഞ്ചാബ് ഏറ്റുമുട്ടും

◾ രാജ്യത്തെ പ്രമുഖ സ്വര്‍ണ പണയ വായ്പാ എന്‍.ബി.എഫ്.സി യായ ഇന്‍ഡെല്‍ മണി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 52 ശതമാനം വളര്‍ന്ന് 2400 കോടി രൂപയിലെത്തി. സ്വര്‍ണ്ണ പണയ വായ്പാ വിതരണത്തില്‍ മുന്‍ വര്‍ഷത്തെയപേക്ഷിച്ച് 69 ശതമാനം വളര്‍ച്ചയാണ് 2025 സാമ്പത്തിക വര്‍ഷം കൈവരിച്ചത്. ലാഭം 10 ശതമാനം വര്‍ധിച്ച് 61 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം 3.17 ശതമാനമായിരുന്ന നിഷ്‌ക്രിയ ആസ്തികള്‍ 1.35 ശതമാനമായി കുറഞ്ഞു. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തികളില്‍ 94 ശതമാനവും സ്വര്‍ണ വായ്പിലൂടെയാണ്. നടപ്പു സാമ്പത്തിക വര്‍ഷം (2026) 10,000 കോടി രൂപ വായ്പയായി വിതരണം ചെയ്യുകയും 4000 കോടി രൂപയുടെ ആസ്തികള്‍ കൈകാര്യം ചെയ്യുകയുമാണ് ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 89 പുതിയ ശാഖകളാണ് ആരംഭിച്ചത്. ഇതൊടെ മൊത്തം ശാഖകളുടെ എണ്ണം 365 ആയി. 12 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇന്‍ഡെല്‍ മണിയുടെ സാന്നിധ്യമുണ്ട്.

◾ ബോളിവുഡ് നടി കജോള്‍ പ്രധാന കഥാപാത്രമായെത്തുന്ന 'മാ' എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. അജയ് ദേവ്ഗണ്‍, ജ്യോതി സുബ്ബരായന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിശാല്‍ ഫ്യൂരിയയാണ് സംവിധാനം ചെയ്യുന്നത്. മകളുടെ സംരക്ഷണത്തിനായി അമാനുഷിക ശക്തികളോട് പോലും യുദ്ധം ചെയ്യാന്‍ തയാറായി നില്‍ക്കുന്ന അമ്മയുടെ റോളിലാണ് കജോള്‍ എത്തുന്നത്. ശാപമേറ്റ് കിടക്കുന്ന സ്ഥലത്ത് കാണാതാകുന്ന മകളെ രക്ഷിക്കാന്‍ അമ്മ നടത്തുന്ന പരിശ്രമങ്ങളും ഇതിനിടെയുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കജോളിന് പുറമേ റോണിത് ബോസ്റോയ്, ഇന്ദ്രനീല്‍ സെന്‍ ഗുപ്ത, ജിതിന്‍ ഗുലാത്തി എന്നവരും ചിത്രത്തിലുണ്ട്. അജയ് ദേവ്ഗണ്‍ നിര്‍മിച്ച ശൈത്താന്‍ എന്ന ചിത്രത്തിന്റെ യൂണിവേഴ്സിലാണ് 'മാ'യും എത്തുന്നത്. ജൂണ്‍ 27ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.

◾ സിദ്ധാര്‍ഥ് മല്‍ഹോത്ര, ജാന്‍വി കപൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തുഷാര്‍ ജലോത്ര സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി എന്റര്‍ടെയ്നര്‍ 'പരം സുന്ദരി' ടീസര്‍ എത്തി. മാഡോക് ഫിലിംസിന്റെ ബാനറില്‍ ദിനേശ് വിജന്‍ ആണ് നിര്‍മാണം. കേരളമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ആലപ്പുഴ, ഫോര്‍ട്ട് കൊച്ചി എന്നിവിടങ്ങളിലായി കേരളത്തില്‍ 45 ദിവസം ചിത്രീകരണമുണ്ടായിരുന്നു. സിദ്ധാര്‍ഥ് മല്‍ഹോത്ര പരം എന്ന ഡല്‍ഹിക്കാരനായും ജാന്‍വി മലയാളിയായ സുന്ദരി എന്ന കഥാപാത്രമായെത്തുന്നു. സച്ചിന്‍ ജിഗര്‍ സംഗീതം. സന്താനകൃഷ്ണന്‍ ഛായാഗ്രഹണം. ചിത്രം ജൂലൈ 25ന് തിയറ്ററുകളിലെത്തും.

◾ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ആള്‍ട്രോസ് ഫെയ്സ്ലിഫ്റ്റ് മോഡല്‍ വിപണിയിലെത്തി. ജൂണ്‍ 2 മുതല്‍ ബുക്കിംഗ് ആരംഭിക്കും. കാറിന്റെ ഇന്റീരിയര്‍ മുതല്‍ എക്സ്റ്റീരിയര്‍ വരെ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇത് മാത്രമല്ല, ഈ കാര്‍ പൂര്‍ണ്ണമായും ഫീച്ചര്‍ ലോഡഡ് ആക്കിയിരിക്കുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ ഈ പ്രീമിയം ഹാച്ച്ബാക്കിന്റെ ടോപ്പ് മോഡലിന് 11.49 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പെട്രോള്‍, ഡീസല്‍, 2 സിലിണ്ടര്‍ സിഎന്‍ജി കിറ്റ് എന്നിവയുടെ ഓപ്ഷനുമായാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്. 16 ഇഞ്ച് അലോയ് വീലുകളോടെയാണ് പുതിയ അള്‍ട്രോസ് പുറത്തിറക്കിയിരിക്കുന്നത്. ഡീസലിലും ലഭ്യമായ ഇന്ത്യയിലെ ഏക പ്രീമിയം ഹാച്ച്ബാക്ക് കാറാണിത്. ഇതില്‍ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍-സിഎന്‍ജി എഞ്ചിന്‍ എന്നിവ ലഭിക്കും. സ്മാര്‍ട്ട്, പ്യുവര്‍, ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ് എസ് എന്നീ നാല് വേരിയന്റുകളിലാണ് ആള്‍ട്രോസ് പുറത്തിറക്കിയിരിക്കുന്നത്.

Post a Comment

Previous Post Next Post