
കോഴിക്കോട് : കോഴിക്കോട് സെക്സ് റാക്കറ്റ് കെണിയില്‍ കുടുങ്ങിയ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ അഭയം തേടിയ സംഭവത്തിൽ അസം സ്വദേശിയായ മുഖ്യപ്രതി പൊലീസിന്റെ പിടിയിൽ. ഒറീസയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടിയെ പരിചയപ്പെടുകയും തുടർന്ന് പെൺകുട്ടിയെ പ്രണയം നടിച്ച് കേരളത്തിലെത്തിക്കുകയായിരുന്നു.
പ്രണയം നടിച്ച് തന്നെ കോഴിക്കോട് ഹോട്ടൽ മുറിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. 15,000 രൂപ മാസശമ്പളത്തിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്ന് യുവാവ് പറഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു.
തന്നെപ്പോലെ അന്ന് ആ മുറിയിൽ അഞ്ച് പെൺകുട്ടികൾ വേറേയും ഉണ്ടായിരുന്നുവെന്ന് പതിനേഴുകാരിയായ യുവതി പൊലീസിനോട് പറഞ്ഞിരുന്നു. പലപ്പോഴും മുറി പുറത്തുനിന്ന് പൂട്ടിയിട്ടാണ് ഇയാൾ പുറത്ത് പോകുന്നത് എന്നും ഒരുദിവസം മൂന്നും നാലും പേർ മുറിയിലെത്താറുണ്ടെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇതിനിടെ ഒരു ദിവസം മുറി തുറന്ന് ഇയാൾ ഫോണിൽ സംസാരിച്ച് ടെറസിലേക്ക് നടന്നുപോയ സമയത്താണ് പെൺകുട്ടി രക്ഷപ്പെട്ടത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കിയ പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പിടിയിലായ പ്രതിയെ ഉടൻ തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.